സഭയുടെ സുപ്രധാന ദൗത്യത്തെക്കുറിച്ച് മാര്‍പാപ്പയുടെ വാക്കുകള്‍

സഭയുടെ കാതലായ ഒരു കടമയാണ് പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക എന്നിവയെന്ന് മാര്‍പാപ്പ. വിശ്വാസദീപവും പ്രാര്‍ത്ഥനയുടെ എണ്ണയും തലമുറ തലമുറയായി കൈമാറുക. ഈ വിളക്കിന്റെ വെളിച്ചമില്ലാതെ, സുവിശേഷവത്ക്കരണ സരണി കാണാന്‍ നമുക്കാകില്ല. നാം സമീപിക്കുകയും സേവിക്കുകയും ചെയ്യേണ്ട സഹോദരങ്ങളുടെ മുഖം കാണാന്‍ നമുക്കു സാധിക്കില്ല. നാം സമ്മേളിക്കുന്ന മുറിയില്‍ പ്രകാശം പരത്താന്‍ നമുക്കാകില്ല. വിശ്വാസത്തിന്റെ അഭാവത്തില്‍ എല്ലാം തകര്‍ന്നുവീഴുന്നു. പ്രാര്‍ത്ഥനയില്ലെങ്കില്‍ വിശ്വാസം അണഞ്ഞുപോകുന്നു. വിശ്വാസവും പ്രാര്‍ത്ഥനയും ഒരുമിച്ച്; മറ്റൊരു മാര്‍ഗ്ഗമില്ല. ആകയാല്‍, കൂട്ടായ്മയുടെ ഭവനവും വിദ്യാലയവും ആയ സഭ വിശ്വാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഭവനവും വിദ്യാലയവുമാണ് – പാപ്പാ പറഞ്ഞു.

സഭയില്‍ സകലവും ജന്മം കൊള്ളുന്നത് പ്രാര്‍ത്ഥനയിലാണ്. എല്ലാം വളരുന്നതും പ്രാര്‍ത്ഥനയാലാണ്. ശത്രു, ദുഷ്ടനായവന്‍, സഭയോട് യുദ്ധം ചെയ്യാന്‍ തുനിയുമ്പോള്‍, ആദ്യം ചെയ്യുന്നത് പ്രാര്‍ത്ഥനയ്ക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ട് സഭയുടെ ഉറവകള്‍ വറ്റിച്ചുകളയാന്‍ ശ്രമിക്കുകയാണ്. പ്രാര്‍ത്ഥന ഇല്ലെങ്കിലും, എല്ലാം എന്നത്തേയും പോലെ മുന്നോട്ടുപോകുന്നുവെന്ന തോന്നല്‍ കുറച്ചുകാലത്തേക്കുണ്ടാകും. എന്നാല്‍ അല്പം കഴിയുമ്പോള്‍ പൊള്ളയായൊരു തോടാണെന്നും അച്ചുതണ്ട് നഷ്ടപ്പെട്ടുവെന്നും ഊഷ്മളതയുടെയും സ്‌നേഹത്തിന്റെയും സ്രോതസ്സ് ഇനി കൈവശമില്ലെന്നും സഭ സ്വയം മനസ്സിലാക്കുന്നു – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.