സഭാജീവിതത്തിന്റെ എല്ലാ തുറകളിലും തിരുവെഴുത്തുകള്‍ വീണ്ടും കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നത് നമ്മുടെ ഈ കാലഘട്ടത്തിന്റെ മഹാദാനങ്ങളിലൊന്നാണെന്ന് പാപ്പാ പറഞ്ഞു. ഇന്നത്തെപ്പോലെ മുമ്പൊരിക്കലും ബൈബിള്‍ എല്ലാവര്‍ക്കും സംലഭ്യമായിട്ടില്ലെന്നും എല്ലാ ഭാഷകളിലും അതുപോലെ തന്നെ, ദൃശ്യ-ശ്രാവ്യ-ഡിജിറ്റല്‍ രൂപങ്ങളിലും ബൈബിള്‍ ലഭ്യമാകുന്നുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.
‘വിശുദ്ധ ഗ്രന്ഥത്തെ അവഗണിക്കുന്നവന്‍ ക്രിസ്തുവിനെ അവഗണിക്കുന്നു’ എന്ന, അടുത്തയിടെ പതിനാറാം ചരമശതാബ്ദി ആചരിക്കപ്പെട്ട വി. ജെറോമിന്റെ വാക്കുകള്‍ പാപ്പാ ഉദ്ധരിച്ചു. വചനം മാംസം ധരിക്കുകയും മരിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത യേശുക്രിസ്തുവാണ് തിരുവെഴുത്തുകള്‍ മനസ്സിലാക്കാന്‍ നമ്മുടെ മനസ്സ് തുറക്കുന്നെതെന്ന് ലൂക്കായുടെ സുവിശേഷം 24: 45-50 വാക്യത്തിന്റെ അടിസ്ഥാനത്തില്‍ പാപ്പാ പ്രസ്താവിച്ചു.
ഇത് പ്രത്യേകിച്ചും, ആരാധനാക്രമത്തിലും നാം ഒറ്റയ്‌ക്കോ കൂട്ടമായോ വിശിഷ്യ, സുവിശേഷവും സങ്കീര്‍ത്തനങ്ങളും ഉപയോഗച്ച് പ്രാര്‍ത്ഥിക്കുമ്പോഴും സംഭവിക്കുന്നുവെന്നുവെന്നും പാപ്പാ വിശദീകരിച്ചു. സുവിശേഷം വിതയ്ക്കുന്നതിനുള്ള ആനന്ദത്തിന് ഒരിക്കലും കുറവ് സംഭവിക്കരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. സ്വന്തം കീശയിലോ, കൈസഞ്ചിയിലോ ഒരു ചെറിയ സുവിശേഷം കൊണ്ടുനടക്കുന്നത് ശീലമാക്കണെന്ന ഉപദേശം പാപ്പാ ആവര്‍ത്തിക്കുകയും ചെയ്തു.