കരുണയിലേക്ക് ഹൃദയം തുറക്കാന്‍ വിശ്വാസികളെ ക്ഷണിച്ച് മാര്‍പാപ്പ

കരുണയിലേക്ക് ഹൃദയം തുറക്കാന്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ക്ഷണിച്ചു. നിസ്സംഗതയോടെ മനുഷ്യരുടെ നേര്‍ക്ക് ഹൃദയം കൊട്ടിയടയ്ക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നായീനിലെ വിധവയെ പരാമര്‍ശിക്കുന്ന സുവിശേഷഭാഗം വിശദീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. വിധവ, മരണമടഞ്ഞ തന്റെ മകന്റെ ശവമഞ്ചത്തെ കല്ലറയിലേക്ക് അനുധാവനം ചെയ്യവെയാണ് യേശു അവളെ കണ്ടുമുട്ടിയത്. യേശുവില്‍ കാരുണ്യം വഴിഞ്ഞു. കാരുണ്യം അവിടുത്തെ ചലിപ്പിച്ചു എന്നാണ് സുവിശേഷകന്‍ പറയുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

കാരുണ്യത്തിന്റെ കണ്ണിലൂടെ നോക്കി യേശു ആ സ്ത്രീയുടെ സത്യാവസ്ഥ മനസ്സിലാക്കി. യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കാരുണ്യം നമ്മെ സഹായിക്കുന്നു. കാരുണ്യം ഹൃദയത്തിന്റെ ലെന്‍സ് പോലെയാണ്. യാഥാര്‍ത്ഥ്യം സ്വീകരിക്കാനും അതിന്റെ മാനങ്ങള്‍ മനസ്സിലാക്കാനും കരുണ സഹായിക്കുന്നു. യേശു പലപ്പോഴും കരുണയാല്‍ ചലിക്കപ്പെടുന്നത് സുവിശേഷത്തിലുടനീളം നാം കാണുന്നു. കാരുണ്യം ദൈവത്തിന്റെ ഭാഷയാണ് – പാപ്പാ വിശദമാക്കി.

യേശുവിന്റെ വരവിനു മുമ്പും കാരുണ്യം നാം ബൈബിളില്‍ കാണുന്നു എന്ന കാര്യം പാപ്പാ ഓര്‍മ്മിപ്പിച്ചു. ഞാന്‍ എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ കണ്ടിരിക്കുന്നു എന്ന് ദൈവം മോശയോട് പറയുന്നു. ദൈവകാരുണ്യം കൊണ്ടാണ് അവിടുന്ന് ഇസ്രായേല്‍ ജനത്തെ രക്ഷിക്കാന്‍ മോശയെ അയക്കുന്നത്. നമ്മുടെ ദൈവം കരുണയുടെ ദൈവമാണ്. കരുണ ദൈവത്തിന്റെ ബലഹീനതയാണ് എന്നു വേണമെങ്കില്‍ നമുക്ക് പറയാം. എന്നാല്‍ സത്യത്തില്‍ ദൈവത്തിന്റെ ശക്തിയാണ് കാരുണ്യം.

ദൈവത്തിന്റെ ഭാഷ കാരുണ്യമാണെങ്കില്‍ മനുഷ്യന്റെ ഭാഷ നിസ്സംഗതയാണ്. എത്ര തവണ നാം കരുണയുടെ വാതിലുകള്‍ അടച്ചുകളഞ്ഞു എന്ന് സ്വയം ചോദിക്കാം. കരുണയാല്‍ നയിക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.