സ്വാര്‍ത്ഥമതികള്‍ക്ക് യഥാര്‍ത്ഥ ക്രിസ്ത്യാനികളാകാന്‍ സാധ്യമല്ലെന്ന് മാര്‍പാപ്പ

ക്രൈസ്തവജീവിതത്തില്‍ സ്വാര്‍ത്ഥതക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ. അപ്പസ്തോലന്മാരുടെ നടപടി പുസ്തകത്തില്‍ ആദിമക്രൈസ്തവരുടെ ജീവിതമാതൃക ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. “ആദിമ ക്രൈസ്തവസമൂഹത്തില്‍ വിശ്വാസികള്‍ ഐക്യത്തിനും പങ്കുവയ്ക്കലിനും വേണ്ടി വ്യക്തിതാല്പര്യങ്ങള്‍ മാറ്റിവച്ചിരുന്നു. ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ സ്വര്‍ത്ഥതയ്ക്ക് സ്ഥാനമില്ല” – പാപ്പാ പറഞ്ഞു.

അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ വിവരിക്കുന്ന ക്രൈസ്തവജീവിതം പരിശോധിക്കുകയാണെങ്കില്‍ അവര്‍ വളരെ സവിശേഷമായ രീതിയിലാണ് ജീവിച്ചതെന്ന് നമുക്ക് കാണാന്‍ സാധിക്കും. അവര്‍ അപ്പോസ്തോലന്മാരുടെ പ്രബോധനം അനുസരിച്ച് അപ്പം മുറിക്കല്‍ ശുശ്രൂഷയിലും പ്രാര്‍ത്ഥനയിലും പങ്കുകൊണ്ട് സമൂഹജീവിതം നയിച്ചു – പാപ്പാ വിശദമാക്കി.

ആദിമ ക്രൈസ്തവരുടെ ജീവിതം ഇന്നത്തെ ആധുനിക സമൂഹത്തിന്റെ ജീവിതശൈലിക്ക് വിരുദ്ധമായിരുന്നു എന്ന് പാപ്പാ പറഞ്ഞു. ഇന്നത്തെ മനുഷ്യന്‍ മറ്റുള്ളവര്‍ക്ക് ദ്രോഹമുണ്ടാകുമോ എന്ന് ചിന്തിക്കാന്‍ മെനക്കെടാതെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ പിന്തുടരുകയാണ്. ജ്ഞാനസ്നാനത്തിലൂടെ ലഭിക്കുന്ന കൃപ സഹോദരന്മാര്‍ തമ്മില്‍ ക്രിസ്തുവിലുള്ള ഐക്യമാണ് വെളിവാക്കുന്നത്. അവര്‍ പങ്കുവയ്ക്കുകയും അപരനോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.