
യേശുനാഥന്‍ ജീവന്റെ അപ്പമാണെന്നും അവഗണിക്കപ്പെടാനോ, മാറ്റിവയ്ക്കപ്പെടാനോ, നമുക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം ക്ഷണിക്കപ്പെടാനോ അവിടുന്ന് ആഗ്രഹിക്കുന്നില്ലെന്നും മറിച്ച്, എപ്പോഴും നമ്മോടൊപ്പം ആയിരിക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പാ.
‘ഞാന്‍ ജീവന്റെ അപ്പമാണ്’ എന്നതില്‍ അവിടുത്തെ അസ്തിത്വവും ദൗത്യവും മുഴുവനും സംഗ്രഹിക്കപ്പെടുന്നു. അന്ത്യ അത്താഴത്തില്‍ ഇത് പൂർണ്ണമായി പ്രകടമാകും. നമുക്ക് ജീവനുണ്ടാകേണ്ടതിന് ആത്മദാനമാകാന്‍ തന്നെത്തന്നെ വിഭജിച്ച് നല്‍കുകയും ചെയ്തു അവിടുന്ന്. കര്‍ത്താവിന്റെ ഈ വാക്കുകള്‍ വിശുദ്ധ കുര്‍ബാന എന്ന ദാനത്തെക്കുറിച്ചുള്ള വിസ്മയം നമ്മില്‍ ഉണര്‍ത്തണം. ഈ ലോകത്തിലാര്‍ക്കും, മറ്റൊരു വ്യക്തിയെ എത്രമാത്രം സ്നേഹിച്ചാലും അയാള്‍ക്കു വേണ്ടി സ്വയം ഭക്ഷണമായിത്തീരാനാവില്ല. എന്നാല്‍, ദൈവം നമുക്കായി അതു ചെയ്തു – പാപ്പാ ഓര്‍മ്മിപ്പിച്ചു.
അവിടുന്ന് മാത്രമാണ് നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുന്നത്. നമ്മുടെ തെറ്റ് നമ്മോടു പൊറുക്കുന്നതും സ്നേഹിക്കപ്പെടുന്നുവെന്ന അവബോധം നമ്മിലുളവാക്കുന്നതും സ്നേഹിക്കാനുള്ള കരുത്ത് പ്രദാനം ചെയ്യുന്നതും ക്ഷമിക്കാനുള്ള ശക്തി നല്‍കുന്നതും നാം തേടുന്ന ഹൃദയശാന്തി പ്രദാനം ചെയ്യുന്നതും ഭൗമികജീവിതാന്ത്യത്തില് നിത്യജീവിതം സമ്മാനിക്കുന്നതും അവിടുന്ന് മാത്രമാണ്. നമ്മുടെ ജീവിതത്തിലേക്കു കടക്കുന്നതിനു വേണ്ടി അവിടുന്ന് മനുഷ്യനായിത്തീര്‍ന്നു. കാരണം, യേശു നമ്മോടുള്ള ഈ ഉറ്റബന്ധം ആഗ്രഹിക്കുന്നുണ്ട് – പാപ്പാ വ്യക്തമാക്കി.