പങ്കുവയ്ക്കലിനെക്കുറിച്ചുള്ള പാപ്പായുടെ കാഴ്ചപ്പാട്

നമുക്കുള്ളത് നിസ്സാരമാണെങ്കിലും അത് പങ്കുവയ്ക്കാൻ തയ്യാറായാല്‍ ദൈവം അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ. അഹങ്കാരത്തിനും അധികാരത്തിനും നിമിത്തമാകുന്ന പെരുപ്പിക്കലല്ല, മറിച്ച് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവത്തെ പ്രേരിപ്പിക്കുന്ന പങ്കുവയ്ക്കലിന്റെ മനോഭാവമാണ് അഭികാമ്യമെന്നും പാപ്പ ചൂണ്ടിക്കാട്ടി.

നിസാരമായ കാര്യങ്ങളില്‍ നിന്ന് അവിടുന്ന് വലിയ കാര്യങ്ങള്‍ ചെയ്യുന്നു. നമ്മുടെ പ്രാര്‍ത്ഥനകളിലൂടെയും ദയയുടെ വിവിധ ഭാവങ്ങളിലൂടെയും കഷ്ടപ്പാടുകള്‍ പോലും അവിടുത്തേക്ക് സമര്‍പ്പിക്കുന്നതിലൂടെ ഈശോയ്ക്ക് നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകും. അതിനാല്‍, ‘ഇന്ന് ഞാന്‍ യേശുവിന് എന്താണ് നല്‍കുക?’ എന്ന ചോദ്യം അനുദിനം നാം സ്വയം ചോദിക്കണം.

പങ്കുവയ്പ്പിനെക്കുറിച്ചുള്ള കാഴ്ചപ്പാട് നമ്മുടേതില്‍ നിന്ന് ഏറെ വിഭിന്നമാണ് യേശുവിന്റേത്. നമ്മുടെ പക്കലുള്ളത് വിട്ടുകൊടുക്കുന്നതിനു പകരം വര്‍ദ്ധിപ്പിക്കാനാണ് നാം ശ്രമിക്കുന്നത്. എന്നാല്‍, യേശുവാകട്ടെ, പങ്കുവയ്ക്കാൻ ആവശ്യപ്പെടുന്നു. പങ്കുവയ്ക്കൽ നടക്കാതെ വരുമ്പോള്‍ സംഭവിക്കുന്ന ദുരന്തത്തിന് നിരവധി തെളിവുകള്‍ നമുക്ക് ചുറ്റുമുണ്ട്. പോഷകാഹാരക്കുറവു മൂലം പ്രതിദിനം അഞ്ചു വയസിനു താഴെയുള്ള ഏഴായിരത്തോളം കുട്ടികള്‍ മരണപ്പെടുന്നത് പങ്കുവയ്ക്കൽ സംസ്‌ക്കാരത്തിന്റെ അഭാവത്താലുള്ള ദുരന്തത്തിന് ഉദാഹരണമായി പാപ്പ ചൂണ്ടിക്കാട്ടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.