സഭയെ സ്വന്തം ഭവനമായി എല്ലാവരും പരിഗണിക്കണമെന്ന് മാര്‍പാപ്പ

കത്തോലിക്കാ സഭ എല്ലാവരുടെയും വീടാണെന്നും എപ്പോഴും എല്ലാവര്‍ക്കും സ്വാഗതമരുളുന്ന ഭവനമാണെന്നും ഫ്രാന്‍സിസ് പാപ്പാ. കാരുണ്യത്തിനുമുപരി, മനുഷ്യത്വത്തിനും ആര്‍ദ്രതയ്ക്കുമപ്പുറം സഭയെ സ്വന്തം വീടായി എല്ലാവരും പരിഗണിക്കണം എന്ന് താന്‍ തീവ്രമായി ആഗ്രഹിക്കുന്നു എന്നും മാര്‍പാപ്പാ പറഞ്ഞു.

സ്വഭവനം എന്ന അനുഭവം നല്‍കുന്ന മാതൃഭവനമാണ് സഭ. എല്ലായ്പ്പോഴും അവിടെ നിങ്ങള്‍ക്ക് സ്വാഗതമുണ്ട്. നിങ്ങളെ കേള്‍ക്കാന്‍ അവള്‍ സദാ സന്നദ്ധയാണ്. ദൈവരാജ്യത്തിലേക്കുള്ള ശരിയായ പാതയിലൂടെ നടക്കാന്‍ സഭ സദാ പ്രതിജ്ഞാബദ്ധയാണ് – പാപ്പാ പറഞ്ഞു. നാം ആത്മാവിന്റെ പരമത്വം ആഘോഷിക്കുന്ന വേളയാണിത്. ദൈവത്തിന്റെ പദ്ധതികളുടെ വിസ്മയകരമായ അനിശ്ചിതത്വമോര്‍ത്ത് നാം നിശബ്ദരായി പോകുന്നു. സന്തോഷം കൊണ്ട് അമ്പരന്നു പോകുന്നു. ഇതാണ് ദൈവം നമുക്കായി കാത്തുവച്ചരിക്കുന്നത് – പാപ്പാ പറഞ്ഞു.

പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ കൊണ്ടുപോയി ചുറ്റിനുമുള്ള സഹോദരീസഹോദരന്മാരുമായി പങ്കുവയ്ക്കണം എന്നും പാപ്പാ വിശ്വാസികളെ ഓര്‍മിപ്പിച്ചു. “രക്ഷയ്ക്കു വേണ്ടിയുള്ള നിലവിളികള്‍ ദൈവത്തിങ്കലേക്കുയരുന്നത് പലപ്പോഴും നാം കാണാതെ പോകുന്നു. നാം കണ്ണുകളും കാതുകളും തുറക്കണം. അതിലുപരി നാം ഹൃദയങ്ങള്‍ തുറക്കണം. ഹൃദയം കൊണ്ട് കേള്‍ക്കണം. അപ്പോള്‍ നമ്മുടെയുള്ളില്‍ പെന്തക്കുസ്തായുടെ അഗ്‌നി നമുക്ക് അനുഭവപ്പെടും” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.