പ്രകാശം പരത്തുക എന്നാല്‍ സത്യത്തിന് സാക്ഷ്യം വഹിക്കുകയെന്നാണ്; മാര്‍പാപ്പ

അപ്പസ്‌തോലന്മാര്‍ അയക്കപ്പെട്ടതുപോലെ ഇന്നും ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നത് സ്വന്തമായ പ്രകാശം പരത്തുവാനല്ല, മറിച്ച് ക്രിസ്തുവും അപ്പസ്‌തോലന്മാരും പങ്കുവച്ച ദൗത്യം പ്രഘോഷിക്കുവാനാണെന്ന് മാര്‍പാപ്പ. ലോകം ഇന്ന് ഇരുട്ടിലാണ്, അതിനെ നന്മയുടെ വെളിച്ചത്താല്‍ പ്രശോഭിക്കുകയെന്നത് ക്രൈസ്തവരുടെ വിളിയും ദൗത്യവുമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ക്രിസ്തു പങ്കുവച്ച വെളിച്ചത്തിന്റെ പൊരുള്‍ ലോകം സ്വീകരിച്ചില്ല, മറിച്ച് തിരസ്‌ക്കരിക്കുകയാണു ചെയ്തത്. വിശുദ്ധ യോഹന്നാന്‍ തന്റെ സുവിശേഷത്തിന്റെ ആദ്യഭാഗത്തുതന്നെ അക്കാര്യം പ്രസ്താവിക്കുന്നുണ്ട്. അവിടുന്നു തന്റെ ജനത്തിന്റെ പക്കലേയ്ക്കാണ് ആദ്യം വന്നത്, എന്നാല്‍ അവര്‍ അവിടുത്തെ സ്വീകരിച്ചില്ല. അവര്‍ വെളിച്ചത്തെ തിരിച്ചറിഞ്ഞില്ല. അവര്‍ വെളിച്ചത്തെക്കാള്‍ ഇഷ്ടപ്പെട്ടത് ഇരുട്ടിനെയാണെന്നും വിശുദ്ധ യോഹന്നാന്റെ സുവിശേഷഭാഗം വിവരിക്കുന്നത് പാപ്പാ ഉദ്ധരിച്ചു.

ഇരുട്ടിന് അടിമയായവര്‍ ഒരിക്കലും വെളിച്ചത്തെ ഇഷ്ടപ്പെടുകയില്ല. അവര്‍ പ്രകാശത്തെ വെറുക്കും. ഇതായിരുന്നു ക്രിസ്തുവിന്റെ ആന്തരിക സംഘര്‍ഷമെന്ന് പാപ്പാ വിശദീകരിച്ചു. അവിടുന്ന് എത്രമാത്രം നന്മചെയ്തിട്ടും, നന്മയുടെ പ്രകാശം പരത്തിയിട്ടും, ക്രിസ്തു തിരസ്‌കൃതനാവുകയും പരിത്യക്തനാവുകയും ചെയ്തുവെന്ന് പാപ്പാ ആകുലപ്പെട്ടു. അതിനാല്‍ പ്രകാശം പരത്തുക എന്നാല്‍ സത്യത്തിന് സാക്ഷ്യം വഹിക്കുകയെന്നാണ്. പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.