സുവിശേഷഭാഗ്യങ്ങള്‍ വിശുദ്ധിയിലേയ്ക്കുള്ള മാര്‍ഗ്ഗം കാണിച്ചുതരുന്നു: മാര്‍പാപ്പ

മലയിലെ പ്രസംഗത്തില്‍ യേശു പ്രഖ്യാപിച്ച എട്ട് സുവിശേഷഭാഗ്യങ്ങള്‍ സ്വാര്‍ത്ഥതയില്‍ നിന്ന് വിശുദ്ധിയിലേക്കുള്ള മാര്‍ഗ്ഗം കാണിച്ചുതരുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ.

‘ലോകത്തിന് അനുരൂപമായ ജീവിതത്തില്‍ നിന്ന് ദൈവത്തിന് അനുരൂപമായ ജീവിതത്തിലേക്ക് ഒരു ഈസ്റ്റര്‍ യാത്ര നടത്തലാണ് സുവിശേഷഭാഗ്യങ്ങളുടെ വഴി. സ്വാര്‍ത്ഥതയുടെ മാര്‍ഗ്ഗത്തില്‍ നിന്ന് പരിശുദ്ധാത്മാവ് നയിക്കുന്ന മാര്‍ഗ്ഗത്തിലേക്ക് മാറലാണത്’ – പാപ്പാ വിശദീകരിച്ചു.

എട്ടാമത്തെ സുവിശേഷഭാഗ്യവും ഒന്നാമത്തെ സുവിശേഷഭാഗ്യവും പരസ്പരം പൂരകങ്ങളാണെന്നും പാപ്പാ പറഞ്ഞു. നീതിക്കു വേണ്ടി പീഡനമേല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കും എന്നതാണ് എട്ടാമത്തെ ഭാഗ്യം. ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാർ, സ്വര്‍ഗ്ഗരാജ്യം അവരുടേതാണ് എന്നാണ് ഒന്നാമത്തെ ഭാഗ്യം.

ആത്മാവില്‍ ദരിദ്രര്‍ക്കെന്നതു പോലെ നീതിക്കുവേണ്ടി പീഡനമേല്‍ക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ് സ്വര്‍ഗ്ഗരാജ്യം – പാപ്പാ വിശദീകരിച്ചു. സുവിശേഷഭാഗ്യങ്ങളുടെ വഴിയേ ചരിക്കുന്നവര്‍ക്ക് വൈകാതെ തന്നെ ലോകത്തിന്റെ എതിര്‍പ്പ് നേരിടേണ്ടിവരും. എന്നാല്‍ ലോകത്തേക്കാള്‍ വിലപ്പെട്ട ഒന്ന് അവര്‍ കണ്ടെത്തിയിരിക്കുന്നതിനാല്‍ അവര്‍ ഭാഗ്യവാന്മാരാണ് – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.