
നിത്യരക്ഷ പ്രാപിക്കണമെങ്കില്‍ നാം ദൈവത്തെയും നമ്മുടെ അയൽക്കാരെയും സ്നേഹിക്കണമെന്നും ഇതത്ര സുഖമുള്ള കാര്യമല്ല എന്നും ഫ്രാന്‍സിസ് പാപ്പാ. രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ എന്ന ചോദ്യത്തിന് യേശു പറഞ്ഞ മറുപടിയെ ധ്യാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചുരുക്കമാണോ അധികമാണോ എന്നല്ല യേശു മറുപടി പറയുന്നത്. പക്ഷേ, രക്ഷ എന്നു പറയുന്നത് വലിയ ഒരു ഉത്തരവാദിത്വമാണ്’ – പാപ്പാ വ്യക്തമാക്കി.
ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍ യേശു സകല മനുഷ്യരെയും സ്വാഗതം ചെയ്യുന്നു. എത്ര പേര് പോകുന്നു എന്നല്ല, എത്ര പേര് ശരിയായ വഴിയിലൂടെ പോകുന്നു എന്നതാണ് പ്രധാനം. മനോഹരവും വിശാലവുമായ ഒരു വഴിത്താര കാണിച്ച് നമ്മെ വഞ്ചിക്കാന്‍ യേശു ആഗ്രഹിച്ചില്ല – പാപ്പാ പറഞ്ഞു.
ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ വിളി യേശുവുമായി ഒന്നാകുവാനാണ്. പ്രാര്‍ത്ഥനയിലൂടെയും ദേവാലയ സന്ദര്‍ശനത്തിലൂടെയും കൂദാശാ സ്വീകരണങ്ങളിലൂടെയും ദൈവവചനത്തിലൂടെയും അത് നാം സാധ്യമാക്കണം. ദൈവകൃപയാല്‍ നമുക്ക് മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിക്കാന്‍ സാധിക്കും. അനീതിക്കെതിരെയും തിന്മകള്‍ക്കെതിരെയും പോരാടുവാന്‍ സാധിക്കും – പാപ്പാ കൂട്ടിച്ചേര്‍ത്തു.
ഇപ്പറഞ്ഞ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിച്ചവളാണ് പരിശുദ്ധ കന്യകാമാതാവ് എന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. അതിനാല്‍ സ്വര്‍ഗത്തിന്റെ വാതില്‍ എന്ന നിലയില്‍ നമുക്ക് അമ്മയുടെ സഹായം അഭ്യര്‍ത്ഥിക്കാം – പരിശുദ്ധ പിതാവ് പറഞ്ഞു.