അവധിക്കാലത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുടക്കം വരാതെ തുടര്‍ന്ന് പേപ്പല്‍ ചാരിറ്റി വിഭാഗം

ഇറ്റലിയിലെ വേനല്‍ക്കാല അവധി മാസങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ മുടക്കവും വരുത്താതെ മാര്‍പാപ്പയുടെ പേപ്പല്‍ ചാരിറ്റി വിഭാഗം. പേപ്പല്‍ ചാരിറ്റി വിഭാഗത്തിന്റെ ഓഫീസ്, ഈ വേനല്‍ക്കാലത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിലാണ് തടവുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടയില്‍ അവര്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിശദാംശമുള്ളത്.

രോഗികളെയും തടവുകാരേയും സന്ദര്‍ശിക്കുക എന്ന കാരുണ്യപ്രവര്‍ത്തിയാണ് ഇത്തവണത്തെ വേനല്‍ക്കാലത്ത് തങ്ങള്‍ കൂടുതലായും ചെയ്തതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അനുദിനം വിശുദ്ധ കുര്‍ബാനയിലൂടെയും മറ്റും ശുശ്രൂഷ നയിക്കുന്നതിനുമുപരിയായി റോമിലെ ജയിലുകളില്‍ കഴിയുന്ന ആയിരങ്ങള്‍ക്ക് പ്രത്യാശയും പ്രതീക്ഷയും നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടവുകാര്‍ക്കായി പേപ്പല്‍ ചാരിറ്റി വിഭാഗം നടത്തി. തടവുകാര്‍ക്കായി ഇടയ്ക്കിടെ വിശിഷ്ടവിഭവങ്ങളടങ്ങിയ ഭക്ഷണം നല്‍കുന്നതും ഇക്കൂട്ടത്തില്‍പെടും.

അനാഥരും തെരുവുനിവാസികളുമായ അനേകര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുകയും അവരെ എല്ലാവരേയും ചേര്‍ത്ത് കടല്‍ത്തീരത്ത് വിനോദത്തിനായി കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ ആവശ്യക്കാര്‍ക്കും പേപ്പല്‍ ചാരിറ്റി വഴി അനേകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്തേകുന്ന തരത്തിലുള്ളവ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.