ലൈംഗികാതിക്രമങ്ങൾ തടയാനും ഫലപ്രദമായ നടപടികൾ സ്വീകരിക്കാനുമായി ഫ്രാൻസിസ് മാർപാപ്പ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ കൃത്യമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതാണ് മാർഗ്ഗനിർദ്ദേശങ്ങൾ.
ആഗോള കത്തോലിക്ക സഭയിലെ എല്ലാ രൂപതകളിലും ഇത്തരം പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതികൾ രൂപീകരിക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. സഭാപ്രവർത്തന മേഖലകളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ റിപ്പോർട്ട് ചെയ്യാൻ ഉത്തരവാദിത്വപ്പെട്ടവർ ജാഗ്രത പുലർത്തണം. പരാതികളിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ആശങ്കകളില്ലാതെ പരാതി നൽകാനുള്ള സാഹചര്യം ഒരുക്കണം.
അതുപോലെ തന്നെ ഗൗരവതരമായ പരാതികൾ സംബന്ധിച്ച വിവരങ്ങൾ വത്തിക്കാനിൽ സഭാനേതൃത്വത്തിനു കൈമാറണം. ആവശ്യമെങ്കിൽ ഈ വിവരങ്ങൾ സംബന്ധിച്ച് വത്തിക്കാനും അന്വേഷണം നടത്തും. ഇതുകൂടാതെ ഓരോ രാജ്യത്തും നിലനിൽക്കുന്ന നിയമസംവിധാനങ്ങൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാൻ കടമയുണ്ടെന്നും ഇതിൽ വീഴ്ചവരാതെ സഭാധികാരികളും ബന്ധപ്പെട്ടവരും ശ്രദ്ധിക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
ജൂൺ ഒന്ന് മുതൽ മൂന്ന് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ മാർഗ്ഗനിർ ദ്ദേശങ്ങൾ നടപ്പാക്കുന്നത്. തുടർന്ന് ഇവയുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ കൂടുതൽ നിർദേശങ്ങളും പരിഷ്കാരങ്ങളും വരുത്തും. നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന തലക്കെട്ടോടെയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.