മാർപാപ്പയുടെ 35 -ാമത് അപ്പസ്തോലിക പര്യടനം: സൈപ്രസ്, ഗ്രീസ് സന്ദർശനം ഇന്നു മുതൽ

സൈപ്രസ്, ഗ്രീസ് രാജ്യങ്ങളിലേക്കുള്ള മാർപാപ്പയുടെ സന്ദർശനം ഇന്നു മുതൽ ആരംഭിക്കും. അദ്ദേഹത്തിന്റെ 35 -ാമത് അപ്പസ്തോലിക പര്യടനമാണിത്. രാഷ്ട്രീയനേതാക്കൾ, ഓർത്തഡോക്സ് സഭാനേതാക്കൾ, അഭയാർത്ഥികൾ തുടങ്ങിയവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തും.

ഇന്ന് റോമിൽ നിന്നും യാത്ര തിരിക്കുന്ന പാപ്പാ, തെക്കൻ സൈപ്രസിലെ ലാർനാകാ വിമാനത്താവളത്തിൽ ഇറങ്ങും. ഔദ്യോഗിക സ്വീകരണത്തിനു ശേഷം മാറോണീത്താ സഭയുടെ ഔർ ലേഡി ഓഫ് ഗ്രേസ് കത്തീഡ്രലിൽ വച്ച് പുരോഹിതർ അടക്കമുള്ളവരെ കാണും. തുടർന്ന് തലസ്ഥാനമായ നിക്കോസിയായിലേക്കു പോയി പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്വാഗതസമ്മേളനത്തിൽ പങ്കെടുക്കും.

വെള്ളിയാഴ്ച രാവിലെ സൈപ്രസ് ഓർത്തഡോക്സ് ആർച്ചുബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് നിക്കോസിയായിലെ ജിഎസ്‌പി സ്റ്റേഡിയത്തിൽ വിശുദ്ധ ബലിയർപ്പിക്കും. ഉച്ച കഴിഞ്ഞു ഹോളിക്രോസ് ഇടവകപ്പള്ളിയിൽ അഭയാർത്ഥികൾക്കൊപ്പം പ്രാർത്ഥിക്കും.

ശനിയാഴ്ച പാപ്പാ ഗ്രീസ് സന്ദർശനം ആരംഭിക്കും. തലസ്ഥാനമായ ഏഥെൻസിൽ ഉച്ചക്കു മുൻപായി എത്തുന്ന പാപ്പാ, പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്വാഗതസമ്മേളനത്തിൽ പങ്കെടുക്കും. പ്രസിഡന്റ് കാതറീന, പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോതാക്കീസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്കു ശേഷം ഏഥൻസിലെ ഓർത്തഡോക്സ് ആർച്ചുബിഷപ്പ് ഹിരോനിമസ് രണ്ടാമനുമായി കൂടിക്കാഴ്ച.

മാർപാപ്പ ഞായറാഴ്ച അഭയാർത്ഥികളുടെ കേന്ദ്രമായ ലെസ്ബോസ് ദ്വീപ് സന്ദർശിക്കും. വൈകുന്നേരം മെഗാരോൺ കൺസേർട്ട് ഹാളിൽ ദിവ്യബലി അർപ്പിക്കും. ഡിസംബർ ആറിന് ഉച്ചയോടെ പാപ്പാ റോമിലേക്കു മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.