കായികവിനോദം കൂടിക്കാഴ്ചയുടെയും സമത്വത്തിന്റെയും വേദിയാണെന്ന് മാർപാപ്പാ

കായികമത്സരത്തിന് വലിയൊരു അർത്ഥം ഉണ്ടെന്നും അത് കുട്ടികളുടെ ശിക്ഷണത്തിന് അടിസ്ഥാനമാണെന്നും സമാകലനമാണ് സമാധാനപരമായ സഹജീവനത്തിനുള്ള വഴിയെന്ന് അത് കാണിച്ചുതരുന്നുവെന്നും മാർപാപ്പാ. നാടോടികളുടെ ലോകസംഘടനയും (World Rom Organization) ‘പാപ്പായുടെ കളിസംഘം- ഫ്രത്തേല്ലി തൂത്തി’യും തമ്മിൽ ഇന്ന് ഉച്ചകഴിഞ്ഞ് നടത്താൻ തീരുമാനിച്ചിരിക്കുന്ന സൗഹൃദ കാല്പന്ത് കളി മത്സരത്തിൽ പങ്കെടുക്കുന്നവരുടെ എഴുപതോളം പേരടങ്ങിയ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.

കായിക വിനോദത്തിന് സൗഹൃദത്തിന്റെ സേതുബന്ധങ്ങളിലൂടെ സമൂഹത്തെ കെട്ടിപ്പടുക്കാൻ സാധിക്കുമെന്നും പാപ്പാ പറഞ്ഞു. ഐക്യദാർഢ്യത്തോടും ഉദാരതയോടും അഭിനിവേശത്തിന്റെയും സാകല്യതയുടെയും അരൂപിയോടും കൂടിയുള്ള ഒരു മത്സരമായിരിക്കും നടക്കുകയെന്ന തന്റെ ബോധ്യവും പാപ്പാ വെളിപ്പെടുത്തി.

പരസ്പര ധാരണയും സൗഹൃദവും പരിപോഷിപ്പിക്കുന്നതിന് എല്ലാവരെയും ഉൾക്കൊള്ളിക്കുന്നതായ നിരവധി കായികവിനോദ സംരംഭങ്ങൾക്ക് നാടോടിസമൂഹം ക്രൊയേഷ്യയിൽ രൂപം നല്‍കിയിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ, അത് പ്രത്യാശയുടെ അടയാളമാണെന്ന് പ്രസ്താവിച്ചു. നമ്മുടെ തടസ്സങ്ങളുടെ മതിൽക്കെട്ടുകളിൽ ഇടിച്ചുതകരേണ്ടതല്ല കുഞ്ഞുങ്ങളുടെ സ്വപനങ്ങളെന്നും പ്രതിബന്ധങ്ങളും വിവേചനങ്ങളും കൂടാതെ ഒത്തൊരുമിച്ചു വളരാനുള്ള അവകാശം എല്ലാ കുട്ടികൾക്കും ഉണ്ടെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.