കൊരിനാള്‍ഡോ ദുരന്തത്തിന്റെ ഓര്‍മ്മയില്‍ സാന്ത്വനം പകര്‍ന്ന് മാര്‍പാപ്പ

നഗരമദ്ധ്യത്തിലെ ‘ഡിസ്‌കൊ’ നിശാനൃത്തശാലയുടെ ദുരന്തത്തില്‍ 5 യുവാക്കളും ചെറുപ്പക്കാരിയായ ഒരമ്മയുമാണ് മരണമടഞ്ഞത്. 2018 ഡിസംബര്‍ 8-ന്റെ പുലരിയില്‍ നടന്ന സംഭവത്തിന്റെ മങ്ങാത്ത സ്മരണയിലാണ് സെപ്റ്റംബര്‍ 12-ാം തീയതി ശനിയാഴ്ച രാവിലെ ഫ്രാന്‍സിസ് പാപ്പാ കുടുംബാംഗങ്ങളെ വത്തിക്കാനില്‍ നേര്‍ക്കാഴ്ചയില്‍ സ്വീകരിച്ചത്. 2018 ഡിസംബര്‍ 8-ന്റെ ത്രികാലപ്രാര്‍ത്ഥനയുടെ അവസാനത്തില്‍ കൊരിയാള്‍ഡോയില്‍ ദുരന്തത്തില്‍പ്പെട്ടവരെ ഓര്‍ത്തു പ്രാര്‍ത്ഥിച്ചുവെങ്കിലും പ്രായപൂര്‍ത്തിയെത്താത്ത മക്കളെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളും മകള്‍ക്കൊപ്പം നൃത്തപരിപാടിക്ക് കൂട്ടുപോയ അമ്മയുടെയും നഷ്ടപ്പെടലിന്റെ ഓര്‍മ്മ മായാതെ മനസ്സില്‍ തങ്ങിനില്‍ക്കുകയാണെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു.

ദുരന്തത്തിന് കാരണക്കാരായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് നീതി നടപ്പാക്കപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം കുടുംബങ്ങളുടെ വേദനയില്‍ താന്‍ പങ്കുചേരുന്നതായി പാപ്പാ അറിയിച്ചു. മദ്ധ്യ ഇറ്റലിയിലെ കൊരിനാള്‍ഡോ എന്ന സ്ഥലം ലൊരേത്തോയിലെ കന്യകാനാഥയുടെ തീര്‍ത്ഥാടനത്തിന്റെ തിരുനടയില്‍ നിന്നും വിദൂരത്തല്ലെന്നും “എപ്പോഴും മരണസമയത്തും ഞങ്ങള്‍ക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ…” എന്ന് അനുദിനം വിളിച്ചു പ്രാര്‍ത്ഥിച്ചിട്ടുള്ള മരണമടഞ്ഞ ചെറുമക്കളെ പരിശുദ്ധ മറിയം തന്റെ തിരുക്കുമാരന്‍ യേശുവിന്റെ സവിധത്തിലേയ്ക്ക് ആനയിച്ചിട്ടുണ്ടെന്നും വിശ്വസിക്കുന്നതായി പാപ്പാ പ്രസ്താവിച്ചു. തന്നെ കാണുവാനെത്തിയ ദുരന്തത്തില്‍ ഇരകളായ ചെറുപ്പക്കാരുടെ കുടുംബാംഗങ്ങള്‍ക്കും കൊരിനാള്‍ഡോയിലെ മെത്രാനും വൈദികര്‍ക്കും സമൂഹത്തിലെ മറ്റ് അംഗങ്ങള്‍ക്കും നന്ദിപറഞ്ഞുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് സ്വാന്ത്വനവാക്കുകള്‍ ഉപസംഹരിച്ചത്.

നിശാനൃത്തശാലയിലെ വാരാന്ത്യ സംഗീതപരിപാടിക്കിടെ തിങ്ങിനിറഞ്ഞ ഹാളില്‍ സാമൂഹ്യവിരുദ്ധര്‍ കടന്നുവന്ന് കുരുമുളകു വെള്ളം “സ്‌പ്രേ” നടത്തിയുണ്ടാക്കിയ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായത്. ആള്‍ക്കുട്ടത്തില്‍ മോഷണത്തിനും മറ്റു ദുഷ്‌ക്കര്‍മ്മങ്ങള്‍ക്കുമായി നിശാനൃത്തശാലയില്‍ “പെപ്പര്‍ സ്‌പ്രേ” നടത്തിയ ഇറ്റലിയിലെ രണ്ടാമത്തെ സംഭവമാണ് കൊരിനാള്‍ഡോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.