ധൈര്യത്തോടും സന്തോഷത്തോടും കൂടെ ക്രിസ്തുവിനെ പിന്തുടരുക: യുവജനങ്ങളോട് മാര്‍പാപ്പ

വാര്‍ഷിക അന്താരാഷ്ട പ്രാര്‍ത്ഥനാസമ്മേളനത്തിനായി ആഗസ്റ്റ് ഒന്നു മുതല്‍ ആറു വരെ മെഡ്ജുഗോറിയില്‍ സംഘടിക്കുന്ന യുവജനങ്ങള്‍ക്ക് മാര്‍പാപ്പാ സന്ദേശം നല്‍കി. ധൈര്യത്തോടും സന്തോഷത്തോടും കൂടെ ക്രിസ്തുവിനെ പിന്തുടരുക എന്നാണ് പാപ്പാ അവരോട് ആഹ്വാനം ചെയ്തത്. കൂടാതെ പരിശുദ്ധ മറിയത്തിന്റെ മാതൃക പിന്തുടരാനും ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും മറിയത്തില്‍ നിന്ന് പഠിക്കാമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

“ക്രിസ്തുവിനോടൊപ്പമുള്ള ഏതാനും ദിവസങ്ങളിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നത്. അവിടുത്തെ വചനത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും ആരാധനയിലൂടെയുമെല്ലാം നിങ്ങള്‍ യാത്ര ചെയ്യും. നമ്മെ കര്‍ത്താവിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ഈ ദിവസങ്ങളില്‍ സാധിക്കും” – പാപ്പാ പറഞ്ഞു.

‘നിത്യജീവന്‍ സ്വന്തമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം’ എന്ന ധനികനായ യുവാവിന്റെ ചോദ്യമാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ ചിന്താവിഷയം. സ്വന്തം അയല്‍ക്കാരനെ, സ്വന്തം സഹോദരനെ സ്‌നേഹിക്കാന്‍ കഴിയുന്നതിലൂടെയാണ് നിത്യജീവനിലേയ്ക്കുള്ള യാത്രയ്ക്ക് തുടക്കമിടാന്‍ കഴിയുകയുള്ളൂവെന്നും പാപ്പാ യുവജനങ്ങളെ തന്റെ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.