മരുന്നുമായി ബന്ധപ്പെട്ട പാര്‍ശ്വവത്കരണം ലോകത്തില്‍ പ്രകടമെന്ന് മാര്‍പാപ്പ

രോഗത്തിന് മരുന്നുണ്ടായിട്ടും അത് എല്ലാവര്‍ക്കും ലഭിക്കാത്ത അവസ്ഥ നൈതികമായി അനീതിയാണെന്ന് മാര്‍പാപ്പാ. മരുന്ന് മേടിക്കാന്‍ കഴിവില്ലാത്തവര്‍ക്ക് ഔഷധം സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടായിരാമാണ്ടില്‍ ഒരു സംഘം യുവ ഫാര്‍മസിസ്റ്റുകള്‍ മരുന്ന് സംഭരണ സംരംഭമായി ആരംഭിച്ച ‘ഔഷധ ബാങ്കിന്റെ’ (Pharmaceutical bank) ഇരുനൂറോളം പ്രതിനിധികളടങ്ങിയ സംഘത്തെ ശനിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യവെയാണ് ഫ്രാന്‍സിസ് പാപ്പാ ഇതു പറഞ്ഞത്.

ദരിദ്രാവസ്ഥയില്‍ ജീവിക്കുന്നവന്‍ എല്ലാത്തരത്തിലും ദാരിദ്ര്യം അനുഭവിക്കുന്നുവെന്നും അവന് മരുന്നുകളുടെ അഭാവം ഉണ്ടാകുന്നുവെന്നും അങ്ങനെ അവന്റെ ആരോഗ്യാവസ്ഥ വഷളാകുന്നുവെന്നും പാപ്പാ പറഞ്ഞു. പണം ഇല്ലാത്തതുകൊണ്ടും അല്ലെങ്കില്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ ചില ഔഷധങ്ങള്‍ ലഭ്യമല്ലാത്തതിനാലും ചികിത്സിക്കാന്‍ കഴിയാതെ വരുന്ന അപകടം ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട് എന്ന വസ്തുത അനുസ്മരിച്ച പാപ്പാ ‘ഔഷധസംബന്ധിയായ പാര്‍ശ്വവത്കരണം’ ഉണ്ടെന്ന് കുറ്റപ്പെടുത്തി.

ഈ ‘പ്രാന്തവത്ക്കരണം’ രാഷ്ട്രങ്ങള്‍ക്കിടയിലും ജനതകള്‍ക്കിടയിലുമുള്ള വിടവ് വര്‍ദ്ധമാനമാക്കുന്നുവെന്നും പാപ്പാ കുട്ടിച്ചേര്‍ത്തു. മറ്റിടങ്ങളില്‍ ലഭ്യമായ മരുന്നുകള്‍ തങ്ങള്‍ പാര്‍ക്കുന്നിടങ്ങളില്‍ ഇല്ലാത്തതുമൂലം ലോകത്തില്‍ മരണമടയുന്ന കുട്ടികളും മുതിര്‍ന്നവരും നിരവധിയാണെന്ന വസ്തുതയും ഖേദപൂര്‍വ്വം അനുസ്മരിച്ച പാപ്പാ, നിസ്സംഗതയുടെ ആഗോളവത്ക്കരണത്തിന്റെ അപായം ഇവിടെ ആവിഷ്‌കൃതമാകുകയാണെന്ന് പറഞ്ഞു. പരിചരണത്തിന്റെ ആഗോളവത്ക്കരണമാണ് അതായത്, നിരവധിപ്പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഔഷധങ്ങള്‍ ലഭ്യമാക്കുകയാണ് ഇവിടെ വേണ്ടെതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. നൈയ്യമികവും സാമ്പത്തികവുമായ നിര്‍ണ്ണയനങ്ങളിലൂടെ സര്‍ക്കാരുകള്‍ ഉപരി നീതി വാഴുന്നതും പാവങ്ങളെ കൈവിടാത്തതുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

കോവിഡ്-19 വസന്ത അനേകരുടെ ജീവന്‍ അപഹരിച്ചതും ഈ മഹാമരിയുടെ ഫലമായ സാമ്പത്തികപ്രതിസന്ധി മൂലം എങ്ങനെ മുന്നോട്ടുപോകണം എന്നറിയാത്ത കൂടുതല്‍ ദരിദ്രരെ സൃഷ്ടിക്കുന്നതും പാപ്പാ അനുസ്മരിച്ചു. മരുന്ന് സമഹാരണ ദിനാചരണത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ, അത് മഹാമനസ്‌കതയുടെയും വിഭവങ്ങള്‍ പങ്കുവയ്ക്കലിന്റെയും മാതൃകയാണെന്ന് പ്രസ്താവിച്ചു. അത് നമ്മുടെ സമൂഹത്തെ മെച്ചപ്പെടുത്തുകയും സുവിശേഷം വ്യവസ്ഥ ചെയ്യുന്ന പരസ്‌നേഹത്തിന് സാക്ഷ്യമേകുകയും ചെയ്യുന്നുവെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. പഴയതും പുതിയതുമായ പ്രശ്നങ്ങള്‍ക്ക് നിത്യനൂതന പരിഹാരങ്ങള്‍ ആരായുന്നതില്‍ മുന്നേറാന്‍ ശാസ്ത്രഗവേഷണങ്ങള്‍ക്ക് കഴിയട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.