മതബോധനം ദൈവവചനത്തിന്റെ പ്രതിധ്വനി: മാര്‍പാപ്പ

ജീവിതത്തില്‍ സുവിശേഷത്തിന്റെ സന്തോഷം പ്രസരിപ്പിക്കാനുള്ള ദൈവവചനത്തിന്റെ സുദീര്‍ഘ തരംഗമാണ് മതബോധനമെന്ന് മാര്‍പാപ്പാ. ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്റെ ദേശീയ മതബോധന കാര്യാലയം സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ സംബന്ധിച്ച അറുപത്തിയഞ്ചോളം പേരടങ്ങിയ ഒരു സംഘത്തെ ശനിയാഴ്ച (30/01/21), വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ കാര്യാലയത്തിന്റെ അറുപതാം വാര്‍ഷികവും പാപ്പാ അനുസ്മരിച്ചു. മതബോധനവുമായി ബന്ധപ്പെടുത്തി മൂന്നു കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. മതബോധനവും പ്രഘോഷണവും, മതബോധനവും ഭാവിയും, മതബോധനവും സമൂഹവും എന്നിവയായിരുന്നു അവ. ദൈവവചനത്തിന്റെ പ്രതിധ്വനിയാണ് മതബോധനമെന്ന് പാപ്പാ ‘മതബോധനവും പ്രഘോഷണവും’ എന്ന വിഷയം വിശദീകരിക്കവെ ഉദ്‌ബോധിപ്പിച്ചത്.

സുവിശേഷ പ്രഘോഷണമെന്നത് ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നും ഈ കൂടിക്കാഴ്ചയ്ക്ക് അനുകൂല സാഹര്യമൊരുക്കുന്നതാണ് മതബോധനമെന്നും പാപ്പാ വിശദീകരിച്ചു. സ്ത്രീപുരുഷന്മാരുടെ സാക്ഷ്യത്തിന്റെ അഭാവത്തില്‍ യഥാര്‍ത്ഥ മതബോധനം സാധ്യമല്ലെന്നും പാപ്പാ പറയുന്നു. മതബോധനവും പ്രഘോഷണവും സാമൂഹികമാനം കേന്ദ്രസ്ഥാനത്തു കൊണ്ടുവരുന്നുവെന്നും ഈ സമൂഹാവബോധം വീണ്ടും കണ്ടെത്തുക വഴി മാത്രമെ ഒരുവന് അവന്റെ ഔന്നത്യം പൂര്‍ണ്ണതയില്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളുവെന്നും പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.