പൊള്ളവാക്കുകളേക്കാള്‍ സത്യസന്ധമായ വാക്കുകളാണ് ഉപയോഗിക്കേണ്ടത്; മാധ്യമപ്രവര്‍ത്തകരോട് മാര്‍പാപ്പ 

സത്യസന്ധവും യഥാര്‍ത്ഥവുമായ വാക്കുകളാണ്, മറിച്ച് പൊള്ളവാക്കുകളല്ല, മാധ്യമ പ്രവര്‍ത്തനത്തിന് ആവശ്യമെന്നും ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

ഇറ്റലിയിലെ കത്തോലിക്ക പത്രപ്രവര്‍ത്തകരുടെ സമിതിയുടെ അറുപതാം സ്ഥാപന വാര്‍ഷികത്തോടനുബന്ധിച്ച് 170 പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോഴാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മനസാക്ഷിയുടെ സ്വരമാകാന്‍ മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ച പാപ്പ മാധ്യമ സംവിധാനത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഭയപ്പെടരുതെന്നും പറഞ്ഞു.

സമാധാനം, നീതി, ഐക്യദാര്‍ഢ്യം എന്നീ വാക്കുകള്‍ക്ക് വിശ്വാസ യോഗ്യമായ സാക്ഷ്യം നല്‍കുന്നതിലൂടെ മാത്രമേ നീതിയും ഐക്യദാര്‍ഢ്യവും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനാകുകയുള്ളൂ. ശബ്ദമില്ലാത്തവര്‍ക്ക് സ്വരം നല്‍കാനും സാമൂഹ്യ സൗഹൃദം പരിപോഷിപ്പിക്കുന്ന സദ്വാര്‍ത്തകള്‍ നല്കാനും കാലത്തിന്റെ അടയാളങ്ങള്‍ വായിക്കാനും കഴിയുന്ന ചിന്തയും ജീവിതവും ഉള്‍ക്കൊള്ളുന്ന സമൂഹം കെട്ടിപ്പടുക്കാനും മാധ്യമസംവിധാനത്തെ ഉപയോഗിക്കാന്‍ ഭയപ്പെടരുതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.