മരിയവിജ്ഞാനീയം സഭയ്ക്കും ലോകത്തിനും ആവശ്യമാണെന്ന് മാര്‍പാപ്പ. റോമിലെ മരിയാനും പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപക അനദ്ധ്യാകര്‍ അടങ്ങിയ ഇരുനൂറോളം പേരെ ശനിയാഴ്ച വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.
ഈ ദൈവശാസ്ത്രവിദ്യാപീഠത്തിന്റെ സപ്തതിയോടനുബന്ധിച്ചായിരുന്നു ഈ കൂടിക്കാഴ്ച. മറിയത്തില്‍ നിന്ന് വിദ്യ അഭ്യസിക്കുകയെന്നാല്‍ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും വിദ്യാലയത്തില്‍ പോകുകയെന്നാണര്‍ത്ഥമെന്നും പാപ്പാ വിശദീകരിച്ചു. അദ്ധ്യാപികയും ശിഷ്യയുമായ മറിയം മാനുഷികവും ക്രൈസ്തവികവുമായ ജീവിതത്തിന്റെ അക്ഷരമാല നല്ലവണ്ണം പഠിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
നാം ജീവിക്കുന്നത് മറിയത്തിന്റെ കാലമാണെന്ന് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഉദ്‌ബോധിപ്പിക്കുന്നതും പാപ്പാ അനുസ്മരിച്ചു. മറിയം അമ്മയാണ്, അവള്‍ സ്ത്രീയാണ്, എന്നീ രണ്ടു സവിശേഷതകളും പാപ്പാ എടുത്തുകാട്ടി. ഈ രണ്ടു ഭാവങ്ങളെക്കുറിച്ച് വിശദീകരിച്ച പാപ്പാ മറിയം ”കര്‍ത്താവിന്റെ അമ്മ”യാണെന്ന് അവളുടെ ചാര്‍ച്ചക്കാരിയായ എലിസബത്ത് തിരിച്ചറിഞ്ഞ സുവിശേഷ സംഭവത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ”ദൈവമാതാവ്- തെയൊത്തോക്കോസ് ആയ അവള്‍ നമ്മുടെയും അമ്മയാണ് എന്ന പ്രബോധനം ആവര്‍ത്തിച്ചു.
അങ്ങനെ ദൈവത്തെ നമ്മുടെ സഹോദരനാക്കിയ മറിയത്തിന് സഭയെയും ലോകത്തെയും കൂടുതല്‍ സാഹോദര്യമുള്ളവയാക്കി മാറ്റാന്‍ സാധിക്കുമെന്ന് പാപ്പാ സമര്‍ത്ഥിച്ചു. ഐക്യത്തിനായി പരിശ്രമിക്കുന്ന സഭയ്ക്ക് മറിയത്തിന്റെ മാതൃഹൃദയം വീണ്ടും കണ്ടെത്തേണ്ടതിന്റെ ആവശ്യമുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. മഹിളയെന്ന മറിയത്തിന്റെ സത്താപരമായ ഇതര ഘടകത്തെക്കുറിച്ചും വിശദീകരിച്ച പാപ്പാ അമ്മയായ അവള്‍ സഭയെ ഒരു കുടുംബമാക്കി മാറ്റുന്നതുപോലെ സ്ത്രീ ആയ അവള്‍ നമ്മെ ഒരു ജനതയാക്കിത്തീര്‍ക്കുന്നുവെന്നു ഉദ്‌ബോധിപ്പിച്ചു.
പരിത്രാണചരിത്രത്തില്‍ സ്ത്രീയുടെ പങ്ക് സത്താപരമാണെന്നും, സഭയിലും ലോകത്തിലും അപ്രകാരംതന്നെ ആകാതിരിക്കാന്‍ അതിനാകില്ലെന്നും പാപ്പാ പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്കര്‍ഹമായ ഔന്നത്യം നിഷേധിക്കപ്പെടുന്ന നിരവധി സ്ത്രീകളുണ്ടെന്ന വസ്തുത പാപ്പാ എടുത്തുകാട്ടി. ദൈവത്തെ ലോകത്തിലേക്കു സംവഹിച്ച സ്ത്രീയ്ക്ക് അവിടത്തെ ദാനങ്ങള്‍ ചരിത്രത്തിലേക്കു കൊണ്ടുവരാനും സാധിക്കണമെന്നും അവളുടെ ചാതുര്യവും ശൈലിയും ചരിത്രത്തിനാവശ്യമുണ്ടെന്നും പാപ്പാ വിശദീകരിച്ചു.
കടപ്പാട്: വത്തിക്കാന്‍ ന്യൂസ്