ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയും സ്നേഹവും ഉൾപ്പെടുത്തുക: പാപ്പാ

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തൊഴിൽ ധാർമ്മികതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ഫ്രാൻസിസ് പാപ്പാ. പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും അഭാവത്തിൽ ദൈനംദിനചര്യകൾ ശുഷ്കമായിരിക്കുമെന്ന് മാർപാപ്പാ മുന്നറിയിപ്പു നൽകി. ഇറ്റലിയിലെ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഫാർമസികൾ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവരടങ്ങിയ നൂറ്റിയമ്പതോളം പേരെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രികളിലെ ഫാർമസികളിലെ ജീവനക്കാരുടെ പ്രവർത്തനം ദൈനംദിനചര്യ എന്നപോലെ ആയിത്തീരുന്നതിനാൽ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ പാപ്പാ എടുത്തുകാട്ടി. ആശുപത്രികളിലെ ഔഷധശാലകളിലെ ജീവനക്കാരുടെ തൊഴിൽ ദിനചര്യയായി മാറുകയും ദൃശ്യത കുറഞ്ഞുപോകുകയും ചെയ്യുന്നതാണ് പാപ്പാ ഈ മൂന്നു കാര്യങ്ങളിൽ ആദ്യത്തേതായി ചൂണ്ടിക്കാട്ടിയത്. ഇത് വരണ്ടുണങ്ങിയ ഒരു പ്രവർത്തിയാകാതിരിക്കണമെങ്കിൽ അതിൽ പ്രാർത്ഥനയും സ്നേഹവും കലർത്തേണ്ടതുണ്ടെന്നും അപ്രകാരം വിശുദ്ധിയിലേക്ക് ഒരുവനെ നയിക്കുന്നതാകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

രണ്ടാമത്തേത് തൊഴിൽവൈദഗ്ദ്ധ്യം ആണെന്നും ആശുപത്രിയിലെ ഔഷധശാലയിൽ പ്രവർത്തിക്കുന്നയാൾ സദാ രോഗികളുമായി അടുത്തിടപഴകുന്നുവെന്നും രോഗത്തെയും രോഗിയെയും കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നുവെന്നുമുള്ള വസ്തുതകൾ പാപ്പാ എടുത്തുകാട്ടി.

മൂന്നാമത്തെ ഘടകമായി പാപ്പാ അവതരിപ്പിച്ചത് തൊഴിൽ ധാർമ്മികതയാണ്. ഇതിൽ വൈക്തികവും സാമൂഹ്യവുമായ നൈതികത അടങ്ങിയിരിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തൊഴിൽ ധാർമ്മികതയുടെ കാര്യത്തിൽ ഒരിക്കലും സന്ധി ചെയ്യരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.