തങ്ങള്‍ക്ക് ലഭിച്ചവ ഉത്സാഹത്തോടും ഉദാരതയോടും കൂടെ പങ്കുവച്ചു കൊണ്ട് സഭയെ സമ്പുഷ്ടമാക്കുകയും സുവിശേഷാനന്ദം ലോകത്തിനു പകര്‍ന്നു നല്കുകയും ചെയ്യുകയെന്ന സവിശേഷ സിദ്ധിയേകി ദൈവം കര്‍മ്മലീത്ത സന്യാസ സമൂഹത്തെ അനുഗ്രഹിച്ചിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ. നൂറോളം കര്‍മ്മലീത്ത സന്യസ്തരുമായി ശനിയാഴ്ച വത്തിക്കാനില്‍ കൂടക്കാഴ്ച നടത്തിയ ഫ്രാന്‍സിസ് പാപ്പാ, അവരെ അഭിസംബോധന ചെയ്യവെയാണ് ഈ കാര്യം പറഞ്ഞത്.
‘നിങ്ങള്‍ എന്‍റെ സാക്ഷികളാണ്’ (ഏശ. 43:10) ഏശയ്യാ പ്രവചാകന്‍റെ പുസ്തകത്തില്‍ നിന്നുള്ള ഈ വാക്യം പൊതുസംഘത്തിന്‍റെ വിചിന്തനപ്രമേയമായി സ്വീകരിച്ചിരുന്നത് അനുസ്മരിച്ച പാപ്പാ, ‘ദാനമായി നിങ്ങള്‍ക്കു കിട്ടി, ദാനമായിത്തന്നെ കൊടുക്കുവിന്‍’ (മത്തായി 10:8) എന്ന ശൈലിയില്‍ മുന്നേറാന്‍ കര്‍മ്മലീത്താ സമൂഹത്തിന് പ്രചോദനം പകര്‍ന്നു. ഈ പ്രയാണത്തില്‍ പിന്‍ചെല്ലേണ്ടുന്ന മൂന്നു പാതകളായി പാപ്പാ, ‘വിശ്വസ്തതയും ധ്യാനവും’, ‘തുണയേകലും പ്രാര്‍ത്ഥനയും’, ‘സ്നിഗ്ദ്ധതയും സഹാനുഭൂതിയും’ മുന്നോട്ടു വച്ചു.
സഭ, കര്‍മ്മലീത്താ സമൂഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ധ്യാനാത്മകതയുടെ കളരിയായി ഈ സമൂഹത്തെ കാണുന്നുവെന്ന് പറഞ്ഞ പാപ്പാ, ദൈവവുമായുള്ള വൈയക്തിബന്ധത്തില്‍ എത്രമാത്രം ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്നതിനെ ആശയിച്ചിരിക്കുന്നു ഈ സമൂഹത്തിന്‍റെ ദൗത്യത്തിന്‍റെ ഫലദായകത്വം എന്ന് ആദ്ധ്യാത്മിക പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നത് അനുസ്മരിക്കുകയും ചെയ്തു. ദൈവജനത്തെ എല്ലാത്തരം ശുശ്രൂഷയിലൂടെയും പ്രേഷിത പ്രവര്‍ത്തനത്തിലൂടെയും സേവിക്കാന്‍ കര്‍മ്മലീത്താ സമൂഹത്തിന്‍റെ ധ്യാനാത്മകശൈലി ആ സമൂഹത്തിലെ അംഗങ്ങളെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
ദൈവത്തില്‍ വേരൂന്നാതെ അവിടുത്തേതായ ആയിരം കാര്യങ്ങളില്‍ മുഴുകിയാല്‍ നമ്മുടെ യാത്രയില്‍ നമുക്ക് അവിടുത്തെ നഷ്ടമായി എന്ന് ഇപ്പോഴല്ലെങ്കില്‍ പിന്നീട് നാം മനസ്സിലാക്കും. ദൈവവുമായി സൗഹൃദം സ്ഥാപിക്കാന്‍ മറ്റുള്ളവരെ സഹായിക്കാനും നിങ്ങള്‍ക്ക് കഴിയണം. കോലാഹലങ്ങളിലും ബദ്ധപ്പാടുകളിലും ആദ്ധ്യാത്മിക വരള്‍ച്ചയിലും നിന്നും പുറത്തുകടക്കാന്‍ നിരവധി ആളുകളെ സഹായിക്കാന്‍ പ്രാര്‍ത്ഥനയുടെ അദ്ധ്യാപകരായ കര്‍മ്മലീത്താക്കാര്‍ക്ക് സാധിക്കും – പാപ്പ ഓര്‍മ്മിപ്പിച്ചു.