നിണസാക്ഷികളായ ക്ലെമന്റും പൊത്തീത്തൂസും, ഇന്നും വാചാലമായ മാതൃകയായി തുടരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

നൂറ്റാണ്ടുകള്‍ കടന്നു പോയെങ്കിലും, വിശുദ്ധരായ നിണസാക്ഷികള്‍, ക്ലെമന്റും പൊത്തീത്തൂസും, നമുക്ക് ഇന്നും വാചാലമായ മാതൃകയായി തുടരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. നിണസാക്ഷികള്‍ എല്ലാ ക്രൈസ്തവസഭകള്‍ക്കും അവകാശപ്പെട്ടവരാണെന്നും അവരുടെ രക്തസാക്ഷിത്വം ഭിന്നിപ്പുകളെ മറികടക്കുന്നതും ക്രിസ്തുശിഷ്യരുടെ ദൃശ്യ ഐക്യം പരിപോഷിപ്പിക്കാന്‍ സകല ക്രൈസ്തവരെയും ക്ഷണിക്കുന്നതുമാണെന്നും മാര്‍പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വിശുദ്ധ സോഫിയായുടെ തിരുനാളിന്റെ പശ്ചാത്തലത്തില്‍, ബള്‍ഗറിയുടെ തലസ്ഥാനമായ സോഫിയായിലെ ഓര്‍ത്തഡോക്‌സ് ബസിലിക്കയിലേക്ക് വിശുദ്ധരായ ക്ലെമന്റിന്റെയും പൊത്തീത്തൂസിന്റെയും തിരുശേഷിപ്പുകള്‍ മാറ്റിയ സവിശേഷാവസരത്തോടനുബന്ധിച്ച്, ബള്‍ഗറിയിയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയാര്‍ക്കീസ് നെയൊഫിറ്റിന് നല്കിയ തന്റെ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്‌ബോധനമുള്ളത്.

പാപ്പാ ഈ തിരുശേഷിപ്പുകള്‍ ബള്‍ഗറിയിയിലെ ഓര്‍ത്തഡോക്‌സ് സഭയ്ക്കായി ഇക്കൊല്ലം ഫെബ്രുവരി 27-ന് പാത്രിയാര്‍ക്കീസ് നെയൊഫിറ്റിന് കൈമാറിയതാണ്. ഈ വിശുദ്ധര്‍ രക്തസാക്ഷിത്വത്തിലൂടെ അനുഭവിച്ച സഹനങ്ങള്‍ രക്ത എക്യുമെനിസത്തിന് പോഷണമായി ഭവിക്കുന്നുവെന്ന് പാപ്പാ തന്റെ സന്ദേശത്തില്‍ പറയുന്നു. നൂറ്റാണ്ടുകള്‍ കടന്നു പോയെങ്കിലും, വിശുദ്ധരായ ക്ലെമന്റും പൊത്തീത്തൂസും, നമുക്ക് ഇന്നും വാചാലമായ ഒരു മാതൃകയായി തുടരുന്നുവെന്ന് പാപ്പാ അനുസ്മരിക്കുന്നു.

ബള്‍ഗേറിയായിലെ കത്തോലിക്കാ മെത്രാന്മാരുടെ സംഘത്തിന്റെ അദ്ധ്യക്ഷന്‍ ബിഷപ്പ് ക്രിസ്റ്റൊ പ്രൊയ്‌ക്കൊവ് ആണ് പാപ്പായുടെ ഈ സന്ദേശം വായിച്ചത്. ഈ തിരുശേഷിപ്പുകള്‍ സമ്മാനിച്ചതിന് പാത്രിയാര്‍ക്കീസ് നെയൊഫിറ്റ് പാപ്പായ്ക്ക് നന്ദിയര്‍പ്പിക്കുന്ന ഒരു സന്ദേശം സോഫിയയുടെ മെത്രാപ്പോലീത്തായുടെ വികാരി ബിഷപ്പ് പോളിക്കാര്‍പ് തദ്ദവസരത്തില്‍ വായിച്ചു.

ഈ സമ്മാനം വലിയൊരു ബഹുമതിയും ആത്മീയാന്ദവും ആണെന്ന് പാത്രിയാര്‍ക്കീസ് നെയൊഫിറ്റ് പറയുന്നു. ബള്‍ഗേറിയായിലെ ഓര്‍ത്തര്‍ഡോക്‌സ് സഭയ്ക്ക് മഹാ അനുഗ്രഹമാണ് ഈ തിരുശേഷിപ്പുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.