ക്രിസ്തുവിന്റേത് പോലുള്ള ഒരു ഹൃദയം നമുക്കും ഉണ്ടായിരിക്കണം: പാപ്പാ

യേശുവിന്റെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് നമ്മുടെ ഹൃദയങ്ങളെയും അവിടുത്തെ ഹൃദയത്തോട്  സാമ്യമുള്ളതാക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. താഴ്മയോടും കരുണയോടുംകൂടി സദ്പ്രവർത്തികൾ ചെയ്തുകൊണ്ടാണ് അവിടുത്തെ തിരുഹൃദയത്തോട് നാം ചേർന്ന് നിൽക്കേണ്ടതെന്ന് പാപ്പാ പറഞ്ഞു. പോളണ്ടിലെ ജനതയെ ഈശോയുടെ തിരുഹൃദയത്തിനു സമർപ്പിച്ചതിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ സന്ദേശം നൽകുകയായിരുന്നു പാപ്പാ.

“വെള്ളിയാഴ്ച ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ ഭൗതികമായി നമ്മുടെ ഹൃദയത്തിൽ എന്ത് ഉണ്ടോ അതൊക്കെ മാറ്റി നൈർമ്മല്യത്തിലേക്ക് നമ്മെ നയിക്കുവാനാണ് നാം പ്രാർത്ഥിക്കേണ്ടത്. നമ്മുടെ ഹൃദയങ്ങളിൽ യേശുവിനെയാണ് നിറയ്‌ക്കേണ്ടത്. അപ്പോൾ തീർച്ചയായും നാം സമാധാനം കണ്ടെത്തും.” -പാപ്പാ കൂട്ടിച്ചേർത്തു.

ഈശോയുടെ തിരുഹൃദയത്തിനായി പ്രത്യേകം മാറ്റിവെച്ചിരിക്കുന്ന ഈ ജൂൺ മാസത്തിൽ പ്രാർത്ഥനയിലൂടെ ഈശോയെ നമ്മുടെ ഹൃദയങ്ങളിലേക്ക് ക്ഷണിക്കാം. ക്ഷീണവും അസ്വസ്ഥതകളും മാറുവാൻ അവിടുത്തെ ഹൃദയത്തിൽ വിശ്രമം കണ്ടെത്തുക. അവിടുത്തെ വിനീതമായ ഹൃദയത്തിൽ നിന്നും നമുക്ക് പഠിക്കാം. സൗമ്യതയും വിനയവുമുള്ള യേശു നമ്മുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.