ഓരോ തവണ ജപമാല കൈയ്യിലെടുക്കുമ്പോഴും സ്വര്‍ഗത്തിലേയ്ക്ക് ഒരുപടി വയ്ക്കുന്നു; മാര്‍പാപ്പ

മാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളിനോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാ സിറിയയിലെ കത്തോലിക്കാ സമൂഹത്തിന് 6000 ജപമാലകള്‍ സമ്മാനിച്ചു. ‘വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന വളരെ ശക്തിയേറിയതാണ്. മധ്യേഷ്യയിലും ലോകം മുഴുവനും വേണ്ടി നാം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം’ ആഗസ്റ്റ് 15 നുള്ള കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനാ മധ്യേ മാര്‍പാപ്പാ പറഞ്ഞു.

‘മാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ എല്ലാവര്‍ക്കുമുള്ള ഒരു വിളിയാണ്. പ്രത്യേകിച്ച് സംശയങ്ങളാലും ദുഖത്താലും വലയുന്നവര്‍ക്ക്. നാം ഇന്ന് മറിയത്തിലേക്ക് നോക്കി നമ്മുടെ ലക്ഷ്യം കണ്ടെത്തുന്നു. ഒരു സൃഷ്ടി ഉത്ഥിതനായ യേശുവിന്റെ മഹത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു’. പാപ്പാ പറഞ്ഞു.

‘എളിയവളും ചെറിയവളുമായ മറിയം സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. അവള്‍ ഏറ്റവും ഉന്നതമായ മഹത്വം ആദ്യം നേടുന്നു. നമ്മിലൊരാളായ, മനുഷ്യസൃഷ്ടിയായ മറിയം ആത്മാവും ശരീരവും കൊണ്ട് നിത്യത സ്വന്തമാക്കുന്നു. തന്റെ മക്കള്‍ തന്റെ പക്കലേക്ക് വരാന്‍ കാത്തിരിക്കുന്ന അമ്മയെ പോലെ മറിയം നമ്മെ അവിടെ കാത്തിരിക്കുന്നു. ഓരോ തവണ ജപമാല കൈയിലെടുക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും നാം മഹത്തായ ലക്ഷ്യത്തിലേക്ക് ഒരു ചുവട് വയ്ക്കുകയാണ്’. പാപ്പാ വിശദമാക്കി.