പാവങ്ങളെയും അനാഥരെയും വൃദ്ധരെയും ലോകം അവഗണിക്കുന്നു; മാര്‍പാപ്പ

എന്തിനെക്കെയോ വേണ്ടി തിരക്കു പിടിച്ച് ഓടുന്ന ആധുനിക ലോകം പാവങ്ങളെയും ഏറ്റവും ദുര്‍ബലരെയും അഗണിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. ആഗോള ദരിദ്ര ദിനത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

‘നമ്മുടെ ഹൃദയങ്ങളില്‍ പാവങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ദൈവഹൃദയത്തില്‍ സ്ഥലം സ്വന്തമാക്കിയവരാണ് അവര്‍’ പാപ്പാ ദിവ്യബലി മധ്യേ പറഞ്ഞു.

‘എല്ലാം നേടിയെടുക്കാന്‍ വേണ്ടിയുള്ള വിറളി പിടിച്ച ഓട്ടത്തിനിടയില്‍ പിന്നിലായിപ്പോകുന്നവരെ ശല്യമായി കാണുന്ന സംസ്‌കാരമാണിത്. അവരെ ഒഴിവാക്കാവുന്ന പാഴ് വസ്തുക്കളായി കണക്കാക്കുന്നു. എത്രയെത്ര വൃദ്ധരും അനാഥരും വൈകല്യമുള്ളവരും പാവങ്ങളുമാണ് ഇന്ന് ഉപയോഗ ശൂന്യരായി വലിച്ചെറിയപ്പെടുന്നത്’ . പാപ്പാ വിലപിച്ചു.

മൂന്നാം ആഗോള ദരിദ്രദിനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. പാവങ്ങളുടെ പ്രത്യാശ ഒരിക്കലും നിരാശപ്പെടുകയില്ല എന്നതാണ് ഈ വര്‍ഷത്തെ ആഗോള ദരിദ്രദിനത്തിന്റെ പ്രമേയം.

ഇത്തരം യഥാര്‍ത്ഥ്യങ്ങളുടെ മധ്യേ ഒരു കാര്യം നമ്മെ ഓര്‍മിപ്പിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. പരമമായ ഒരു കാര്യം. സ്‌നേഹം മാത്രമേ അവശേഷിക്കാന്‍ പോകുന്നുള്ളൂ! കാരണം ദൈവം സ്‌നേഹമാണ്. പാപ്പാ പറഞ്ഞു.