മാര്‍ച്ച് ഒന്നാം തീയതി ഫ്‌ളോറന്‍സിലെ ഫ്രാന്‍സിസ്‌കന്‍ ഐക്യദാര്‍ഢ്യ കേന്ദ്രത്തില്‍ നിന്നെത്തിയ 50 പ്രതിനിധികള്‍ പാപ്പയുമായി വത്തിക്കാനില്‍ വി. ക്ലമന്റ്റൈന്‍ ശാലയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സിസ്‌കന്‍ ഐക്യദാര്‍ഢ്യ കേന്ദ്രത്തില്‍ നിന്നെത്തിയ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതില്‍ തന്റെ ആഹ്ലാദം പ്രകടിപ്പിച്ച പാപ്പാ, ആ സമൂഹത്തിന്റെ അദ്ധ്യക്ഷ മരിയ യൂജിനിയ രല്ലെത്തോയുടെ അഭിവാദനത്തിന് കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്തു.
അനേകം വര്‍ഷങ്ങളായി ഫ്‌ളോറന്‍സ് നഗരത്തില്‍ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളില്‍ വ്യഥയനുഭവിക്കുന്ന പ്രത്യേകിച്ച്, വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്ന കുടുംബങ്ങളെയും സഹായവും സൗഹൃദവും ആവശ്യപ്പെടുന്ന വൃദ്ധരെയും അംഗവൈകല്യമുള്ളവരെയും ശ്രവിക്കുന്നതിനും അവര്‍ക്ക് സമീപസ്തരായിരിക്കുന്നതിനും വേണ്ടി ഫ്രാന്‍സിസ്‌കന്‍ ഐക്യദാര്‍ഢ്യ കേന്ദ്രം നല്‍കുന്ന വിലയേറിയ സേവനത്തിന് പാപ്പാ നന്ദി രേഖപ്പെടുത്തി.
മനുഷ്യന്റെ മുറിവുകളെ അനുകമ്പയോടെ സമീപിച്ച യേശു
ഒരുവശത്ത് സമ്പത്ത് ഉത്പാദിപ്പിക്കുകയും മറുവശത്ത് അസമത്വം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് ലോകം രണ്ടുതരം വേഗതയിലാണ് ഓടുന്നതെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, സന്നദ്ധപ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ഫലപ്രദമായ സഹായങ്ങളാണ് ഫ്രാന്‍സിസ്‌കന്‍ ഐക്യദാര്‍ഢ്യ കേന്ദ്രം നിര്‍വ്വഹിക്കുന്നതെന്നും വിശ്വാസത്തിന്റെ ദൃഷ്ടിയില്‍ അവര്‍ ദൈവരാജ്യത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്നവരില്‍ ഉള്‍പ്പെടുന്നുവെന്നും പാപ്പാ ആശംസിച്ചു.
ലോകത്തില്‍ വന്ന് പിതാവിന്റെ രാജ്യം പ്രഖ്യാപിച്ച യേശു, മനുഷ്യന്റെ മുറിവുകളെ അനുകമ്പയോടെ സമീപിച്ചുവെന്നും എല്ലാറ്റിനുമുപരിയായി അവന്‍ ദരിദ്രരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും നിരാകരിക്കപ്പെട്ടവരോടും നിരാശരായവരോടും ഉപേക്ഷിക്കപ്പെട്ടവരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും കൂടെയായിരുന്നുവെന്നും വിശദീകരിച്ചു. “എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്ക് ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു” (മത്തായി 25:35,36) എന്ന തിരുവചനങ്ങളെ നാം അനുസ്മരിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, അങ്ങനെ ക്രിസ്തു ദൈവത്തിന്റെ ഹൃദയത്തെ നമുക്ക് വെളിപ്പെടുത്തി തന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.
നമ്മെ സംരക്ഷിക്കുകയും തന്റെ പുത്രീപുത്രന്മാരുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും പരിരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്ന ഒരു പിതാവാണ് ദൈവമെന്നും മൗലിക അവകാശങ്ങളില്‍ നിന്ന് ആരെയും ഒഴിവാക്കുകയോ, ചവിട്ടിമെതിക്കുകയോ, ഭൗതികമായ അപ്പത്തിന്റെ അഭാവത്തില്‍ നിന്നോ, ഏകാന്തത മൂലമോ ആരും കഷ്ടപ്പെടാതിരിക്കാന്‍ ദൈവം മാനുഷികവും സാമൂഹികവും സാമ്പത്തികവുമായ വ്യവസ്ഥകള്‍ കെട്ടിപ്പടുക്കാന്‍ നമ്മെ വിളിക്കുന്നുവെന്നും പാപ്പാ പങ്കുവെച്ചു.
മുറിവേറ്റവരോടു അനുകമ്പ പ്രകടിപ്പിക്കുന്ന സേവനം
സാര്‍വ്വലൗകിക സാഹോദര്യം അഭ്യസിക്കുകയും എല്ലായിടത്തും സമാധാനം വിതയ്ക്കുകയും ദരിദ്രര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, രോഗികള്‍, നിരാകരിക്കപ്പെട്ടവര്‍, നിസ്സാരര്‍ എന്നിവരോടൊപ്പം സഞ്ചരിക്കുകയും ചെയ്ത വി. ഫ്രാന്‍സിസ് അസീസിയുടെ മാതൃക പിന്തുടരാന്‍ പരിശ്രമിച്ചുകൊണ്ട് നാല്‍പത് വര്‍ഷങ്ങളായി ഫ്രാന്‍സിസ്‌കന്‍ ഐക്യദാര്‍ഢ്യ കേന്ദ്രം സേവനം ചെയ്യുന്നുവെന്നതു ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു. ഇത് പ്രത്യാശയുടെയും അതോടൊപ്പം നഗരത്തിലെ തിരക്കേറിയ ജീവിതത്തില്‍ സ്വന്തം ദാരിദ്ര്യവും സഹനവുമായി ഏകരായി കഴിയുന്ന അനേകരുടെ ജീവിതവൈരുദ്ധ്യത്തിന്റെയും അടയാളമാണെന്നും പാപ്പാ പറഞ്ഞു. പ്രവര്‍ത്തനരഹിതമായ മനസ്സാക്ഷിയെ ഉത്തേജിപ്പിക്കാനും നിസ്സംഗതയില്‍ നിന്ന് പുറത്തുവരാനും മുറിവേറ്റവരോടു അനുകമ്പ പ്രകടിപ്പിക്കാനും ജീവിതഭാരത്താല്‍ തകര്‍ന്നവരുടെ മുന്നില്‍ ആര്‍ദ്രതയോടെ കുനിയാനും നമ്മെ ക്ഷണിക്കുന്ന ഒരു അടയാളം കൂടിയാണിതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
‘പ്രിയ സുഹൃത്തുക്കളെ’ എന്ന് അവരെ അഭിസംബോധന ചെയ്ത പാപ്പാ, അവരുടെ പ്രവര്‍ത്തനങ്ങള്‍ ധൈര്യത്തോടെ മുന്നോട്ടു കൊണ്ടുപോകണമെന്നും അവരെ പിന്തുണയ്ക്കാന്‍ താന്‍ ദൈവത്തോടു അപേക്ഷിക്കുന്നുവെന്നും കാരണം നമ്മുടെ നല്ല മനസ്സും മാനുഷികശക്തിയും മാത്രം നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമല്ലെന്ന് നമുക്കറിയാം എന്നും പാപ്പാ അവരെ ഉദ്‌ബോധിപ്പിച്ചു. നാം ചെയ്യേണ്ട കാര്യങ്ങള്‍ക്ക് മുന്‍പും അതിനുശേഷവും ദരിദ്രനായ ഒരു മനുഷ്യനെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ നമ്മുടെ സഹോദരനോ സഹോദരിയോ ആയി സ്‌നേഹിക്കപ്പെടുന്ന ഒരു അനുഭവത്തിലേയ്ക്ക് നാം വിളിക്കപ്പെടുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി.
വി. ഫ്രാന്‍സിസ് അസീസിയുടെ മാദ്ധ്യസ്ഥതയിലൂടെ ദൈവം അവരില്‍ ശുശ്രൂഷിക്കുന്നതിലുള്ള സന്തോഷം എപ്പോഴും കാത്തുസൂക്ഷിക്കുമെന്നും അതിന് തന്റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യുന്നുവെന്നും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചത്.
കടപ്പാട്: വത്തിക്കാന്‍ ന്യൂസ്