ദൈവകാരുണ്യത്തെ ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്യാൻ ക്രൈസ്തവനു കഴിയണം: ഫ്രാൻസിസ് പാപ്പാ

അടുത്ത ഞായറാഴ്ച ദൈവകരുണയുടെ തിരുനാൾ ആചരിക്കുമ്പോൾ കരുണയുള്ള ക്രിസ്തുവിനെ ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്യാനും അവിടുത്തോട് ക്ഷമയുടെയും സ്നേഹത്തിന്റെയും കൃപ ആവശ്യപ്പെടാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഇന്നലെ നടന്ന പൊതുപ്രഭാഷണത്തിലാണ് പാപ്പാ വിശ്വാസികളെ ഈ കാര്യം ഓർമ്മിപ്പിച്ചത്.

ദൈവവുമായുള്ള ഓരോരുത്തരുടെയും ബന്ധം പുനർനിർമ്മിക്കുന്നതിലൂടെ മനുഷ്യർക്കിടയിൽ ഐക്യവും സാഹോദര്യവും ഉളവാകുന്ന കരുണയുടെ പാത കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ജോൺപോൾ രണ്ടാമൻ പാപ്പാ ദൈവകരുണയുടെ ഞായറാചരണം നടത്തിയതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. “മനുഷ്യൻ ദൈവത്തി ന്റെ കരുണ സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുവെന്നു മാത്രമല്ല, മറ്റുള്ളവരോട് കരുണ കാണിക്കാൻ വിളിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ക്രിസ്തു നമ്മെ പഠിപ്പിച്ചു – കരുണയുള്ളവർ ഭാഗ്യവാന്മാർ; കാരണം അവർ കരുണ കണ്ടെത്തും എന്നാണ് അവിടുന്ന് പഠിപ്പിക്കുന്നത്. ഇക്കാരണത്താൽ കരുണയുള്ള ക്രിസ്തുവിലേക്ക് ആത്മവിശ്വാസത്തോടെ തിരിയാനും ക്ഷമയുടെ കൃപയും സഹോദരങ്ങളോടുള്ള സ്നേഹത്തിനായുള്ള പുണ്യവും ക്രിസ്തുവിനോട് യാചിക്കുവാനും നമുക്ക് കഴിയണം” – പാപ്പാ വ്യക്തമാക്കി.

1931 ഫെബ്രുവരി 22 -ന് പ്ലോക്ക് കോൺവെന്റിലെ തന്റെ മുറിയിൽ തനിച്ചായിരിക്കുമ്പോഴാണ് തനിക്ക് ദൈവകാരുണ്യത്തിന്റെ ആദ്യ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് വി. ഫൗസ്റ്റിന സാക്ഷ്യപ്പെടുത്തുന്നത്. ദൈവകരുണയുടെ ചിത്രവും ഈശോയേ, ഞാൻ അങ്ങില്‍ ശരണപ്പെടുന്നു എന്ന വാചകവും ആ വെളിപ്പെടുത്തലിൽ നിന്നാണ് ലോകത്തിനു ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.