ആരോഗ്യസേവനത്തിന്റെയും ശുശ്രൂഷകളുടെയും അഭാവം ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധ വേണം: മാര്‍പാപ്പ

കോവിഡ് 19 മഹാമാരിക്കിരകളായ രോഗികളെയും അവര്‍ക്കായി ജീവന്‍ ഹോമിച്ചവരെയും പാപ്പാ അനുസ്മരിക്കുകയും അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയുടെ അവസാനം ആശീര്‍വ്വാദാനന്തരം ഫ്രാന്‍സിസ് പാപ്പാ, ഇറ്റലിയില്‍, രോഗികകളോടുള്ള ഐക്യദാര്‍ഢ്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുപ്പത്തൊന്നാം തിയതി ദേശീയ സമാശ്വാസദിനം ആചരിച്ചത് അനുസ്മരിക്കുകയും ചെയ്തു.

ഈ കാലയളവില്‍ പ്രത്യേകിച്ച്, അയല്‍ക്കാരനെ പരിചരിക്കുന്നതിന്റെ സാക്ഷ്യം നല്‍കിയവരോടും അപ്രകാരം ചെയ്തുകൊണ്ടിരിക്കുന്നവരോടുമുള്ള മതിപ്പ് പാപ്പാ പ്രകടിപ്പിച്ചു. ഈ മഹാമാരിക്കാലത്ത് രോഗികള്‍ക്ക് താങ്ങായിത്തീര്‍ന്നുകൊണ്ട് ജീവന്‍ ഹോമിച്ച എല്ലാവരെയും പാപ്പാ കൃതജ്ഞതയോടും ആദരവോടും കൂടെ അനുസ്മരിച്ചു.

ഭിഷഗ്വരന്മാര്‍ക്കും സന്നദ്ധസേവകര്‍ക്കും നഴ്‌സ്മാര്‍ക്കും മറ്റെല്ലാ ആതുരസേവകര്‍ക്കും ഇക്കാലയളവില്‍ ജീവന്‍ ദാനമായി നല്‍കിയ എല്ലാവര്‍ക്കും വേണ്ടി മൗനമായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. ആമസോണ്‍ ജനതയെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

ആമസോണ്‍ പ്രദേശത്തിനുവേണ്ടി ഏഴുമാസം മുമ്പ് വത്തിക്കാനില്‍ മെത്രാന്മാരുടെ സിനഡ് സംഘടിപ്പിക്കപ്പെട്ടതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ കോവിഡ് 19 മഹാമാരിയുടെ കനത്ത പ്രഹരമേറ്റിരിക്കുന്ന ആമസോണ്‍ പ്രദേശത്തെ സഭയ്ക്കും സമൂഹത്തിനും വെളിച്ചവും കരുത്തും ലഭിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു. തദ്ദേശജനതയ്ക്കിടയില്‍, വിശിഷ്യ, ഏറ്റം അശരണരായവര്‍ക്കിടയില്‍, കോവിഡ് രോഗബാധിതരും ഈ രോഗം ജീവനപഹരിച്ചവരും നിരവധിയാണെന്ന് പാപ്പാ അനുസ്മരിച്ചു.

പ്രിയങ്കരമായ ആ പ്രദേശത്തെ ഏറ്റം പാവപ്പെട്ടവരും പ്രതിരോധശേഷിയില്ലാത്തവരുമായവര്‍ക്കായി പാപ്പാ ആമസോണിന്റെ നാഥയായ മറിയത്തിന്റെ മാദ്ധ്യസ്ഥ്യം യാചിച്ചു. ലോകത്തില്‍ ആര്‍ക്കും തന്നെ ആരോഗ്യസേവനത്തിന്റെ അഭാവം ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയും പാപ്പാ പ്രാര്‍ത്ഥിച്ചു.

വ്യക്തികളെ പരിചരിക്കുക. സമ്പദ്ഘടനയെ പ്രതി അവരെ ബലികഴിക്കരുത്. വ്യക്തികളെ ചികത്സിക്കണം, സമ്പദ്ഘടനയെക്കാള്‍ പ്രാധാന്യം വ്യക്തികള്‍ക്കാണ്. നമ്മള്‍ പരിശുദ്ധാരൂപിയുടെ ആലയങ്ങളാണ്, എന്നാല്‍ സമ്പദ് വ്യവസ്ഥ അങ്ങനെയല്ല, പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.