സ്ഥാനമൊഴിയുന്ന ഇറ്റലിയുടെ പ്രസിഡന്റ് പാപ്പായെ സന്ദർശിച്ചു

ഏഴ് വർഷത്തെ ഭരണം പൂർത്തിയാക്കി 2022 ഫെബ്രുവരിയിൽ രാഷ്ട്രപതി സ്ഥാനമൊഴിയുന്ന ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തറെല്ലായെ ഡിസംബർ പതിനാറാം തിയതി വത്തിക്കാനിലെ അപ്പോസ്തോലിക അരമനയിൽ പാപ്പാ സ്വീകരിച്ചു. ഇറ്റാലിയൻ ഭരണഘടനയനുസരിച്ച് രാഷ്ട്രപതി രാഷ്ട്രത്തിന്റെ തലവനും, ദേശീയ ഐക്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയുമാണ്. ഇറ്റാലിയൻ പാർലമെന്റ് തിരഞ്ഞെടുത്തതിന് ശേഷം, മുൻ ഭരണഘടനാ കോടതി ജഡ്ജിയായ മത്തരെല്ലാ 2015 ന്റെ ആരംഭത്തിലാണ് പ്രസിഡന്റായി ചുമതലയേറ്റത്.

പാപ്പായുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മത്തരെല്ലാ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയത്രോ പരോളിനുമായും, വത്തിക്കാന്റെ വിദേശകാര്യലായത്തിന്റെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായും ചർച്ചകൾ നടത്തി എന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താവിനിമയ കാര്യാലയം പുറത്തുവിട്ട ഒരു പ്രസ്താവന വെളിപ്പെടുത്തി.

ഇറ്റലിയും പരിശുദ്ധ സിംഹാസനവും തമ്മിൽ നിലനിൽക്കുന്ന നല്ല ബന്ധത്തെ കുറിച്ച് ഇരുകൂട്ടരും സംതൃപ്തി പ്രകടിപ്പിച്ചു. ഇറ്റലിയുടെ സാമൂഹിക സാഹചര്യവുമായി ബന്ധപ്പെടുത്തി വളരെ പ്രത്യേകമായി മഹാമാരിയെയും പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രചാരണത്തെയും കുടുംബം,യുവജന വിദ്യാഭ്യാസം എന്നിവയെ കുറിച്ചും അവർ ചർച്ച ചെയ്തു. അന്തർദേശീയ പ്രശ്നങ്ങളെ കുറിച്ചു ചർച്ച ചെയ്യവേ, ആഫ്രിക്കൻ ഭൂഖണ്ഡത്തെ കുറിച്ചും കുടിയേറ്റത്തെയും, ഭാവിയെ കുറിച്ചും യൂറോപ്പിന്റെ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും അവർ സംസാരിച്ചു. പാപ്പായും മത്തരെല്ലൊയുമായുള്ള കൂടിക്കാഴ്ച്ച ഇതിനു മുമ്പും വലവട്ടം നടന്നിട്ടുണ്ട്. 2015 ഏപ്രിൽ 18 -നാണ് ഇറ്റാലിയൻ പ്രസിഡണ്ടായ മത്ത റെല്ലാ ആദ്യമായി വത്തിക്കാനിൽ പാപ്പായെ സന്ദർശിച്ചത്. അതിന് ശേഷം 2017 മെയ് മാസം ഫ്രാൻസിസ് പാപ്പാ രാഷ്ട്രപതി ഭവനമായ ക്വിരിനാൽ കൊട്ടാരം സന്ദർശിക്കുകയുണ്ടായി.

പാപ്പാമാരുമായുള്ള രാഷ്ട്രതലവന്മാരുടെ സന്ദർശനത്തിൽ പതിവുള്ളത് പോലെ ഇരുനേതാക്കളും പരസ്പരം സമ്മാനങ്ങൾ കൈമാറി. ക്വിരിനാൽ കൊട്ടാരത്തിൽ നിന്ന് നോക്കുമ്പോൾ കാണുന്ന റോമാ നഗരത്തിന്റെ ചിത്രവും ഇറ്റാലിയൻ ബാറോക് ചിത്രകാരനായ ഗ്വീദോ റേനിയെക്കുറിച്ചുള്ള ഒരു പുസ്തകവുമാണ് മത്തരെല്ലാ പാപ്പായ്ക്ക് നൽകിയത്.

വത്തിക്കാൻ തോട്ടത്തിൽ നിന്ന് നോക്കുമ്പോൾ കാണുന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സെറാമിക്കിൽ തീർത്ത വർണ്ണ ചിത്രവും, 2022 ലെ ലോകസമാധാന ദിനത്തിൽ പാപ്പാനൽകിയ സന്ദേശത്തിന്റെ ആദ്യ പതിപ്പും 2020 മാർച്ച് 27 -ന് കോവിഡ് മഹാമാരിയുടെ മൂർദ്ധന്യതയിൽ പാപ്പാ നടത്തിയ അത്യാസാധാരണമായ പ്രാർത്ഥനാ നിമിഷത്തെ കുറിച്ചുള്ള പുസ്തകവും പാപ്പാ രാഷ്ട്രപതിക്ക് സമ്മാനിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.