ദുഷ്ട ശക്തികളില്‍ നിന്നും സഭയെ രക്ഷിക്കാന്‍ ഒക്ടോബര്‍ മാസം എല്ലാ കത്തോലികരും ജപമാല പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെടണം എന്ന് ഫ്രാന്‍സിസ് പാപ്പ. സെപ്റ്റംബര്‍ 29-ന് വത്തിക്കാനാണ് പാപ്പയുടെ ഈ സന്ദേശം വിശ്വാസികളെ അറിയിച്ചത്.
സഭ വലിയ തോതില്‍ ‘ആത്മീയ പ്രക്ഷുബ്ധത’യില്‍ കഴിയുന്ന സാഹചര്യത്തില്‍ ജപമാല പ്രാര്‍ത്ഥനയ്ക്കായി ഈ മാസം മാറ്റി വയ്ക്കണം എന്ന് പാപ്പ പറഞ്ഞു. രക്ഷയ്ക്കായി കത്തോലികര്‍ വിശുദ്ധ മറിയത്തോടും മുഖ്യ ദൂതനായ വിശുദ്ധ മിക്കായേലിനോടും അപേക്ഷിക്കണം എന്നും വലിയ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും എതിരായ ആയുധം പ്രാര്‍ത്ഥന മാത്രമാണെന്നും, പ്രാര്‍ത്ഥനയാല്‍ മാത്രമേ അതിനെ പരാജയപ്പെടുത്താന്‍ സാധിക്കൂ എന്നും അദേഹം പറഞ്ഞു. ജപമാല പ്രാര്‍ത്ഥനയില്‍ മറിയത്തിന്റെ മാധ്യസ്ഥതയില്‍ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ സഭയുടെ തന്നെ രക്ഷാകവചമായി അത് മാറുമെന്നും പാപ്പ തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേർത്തു.
മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥനയും പാപ്പ തന്റെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, “പരിശുദ്ധ ദൈവമാതാവേ, നിന്റെ സംരക്ഷണയില്‍ ഞങ്ങളെ ഭരമേല്പിക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകളെ അങ്ങ് നിന്ദിക്കരുത്. പരിശുദ്ധയും മഹത്വ പൂർണ്ണയുമായ കന്യകേ, എല്ലാ അപകടങ്ങളിൽനിന്നും ഞങ്ങളെ രക്ഷിക്കേണമേ.”