പ്രകൃതിക്കേല്പിക്കുന്ന മുറിവുകള്‍ ഭേദപ്പെടുത്താനാവില്ല: പാപ്പാ

സാമൂഹ്യനീതിയും പരിസ്ഥിതിയും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ. പ്രകൃതിയെ സംരക്ഷിക്കാന്‍ മനുഷ്യനുള്ള കടമയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന “ലൗദാത്തൊ സീ” എന്ന തന്‍റെ ചാക്രികലേഖനത്തിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികളും സംഘടനകളും അടങ്ങുന്ന പ്രസ്ഥാനമായ ലൗദാത്തോ സീ സമൂഹത്തിന്‍റെ രണ്ടാം ചര്‍ച്ചാവേദിക്കയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ കാര്യം ഓര്‍മ്മിപ്പിച്ചത്.

പ്രകൃതിക്കേല്പിക്കുന്ന മുറിവുകള്‍ ഏറ്റം വേധ്യമായ നരകുലത്തിന് ഏല്പിക്കുന്ന ഭേദപ്പെടുത്താനാവാത്ത മുറിവുകളാണ്. ആകയാല്‍ പ്രകൃതിയുമായി നൂതനമായൊരു ബന്ധം സൃഷ്ടിക്കപ്പെടണമെങ്കില്‍ മനുഷ്യന്‍ പുതുസൃഷ്ടിയായി മാറേണ്ടതുണ്ട് – പാപ്പാ ചൂണ്ടിക്കാട്ടി.

ആമസോണ്‍ പ്രദേശത്ത് നടക്കുന്ന പ്രകൃതിനശീകരണ പ്രക്രിയകളെക്കുറിച്ച് വേദനയോടെ അനുസ്മരിക്കുന്ന പാപ്പാ, അത് ലോകത്തിന്‍റെ വിവധഭാഗങ്ങളില്‍ നീതിയെ കുരുതികൊടുക്കുന്ന അന്ധവും വിനാശകരവുമായ മനോഭാവത്തിന് ഉദാഹരണമാണെന്നും പറഞ്ഞു. ആമസോണ്‍ പ്രദേശത്തു നടക്കുന്ന നശീകരണപ്രവര്‍ത്തനങ്ങളുടെ ദുരന്തഫലങ്ങള്‍ ആഗോളവ്യാപകമായിരിക്കുമെന്ന് പാപ്പാ മുന്നറിയിപ്പു നൽകി.

സഹസ്രാബ്ദങ്ങളായി മണ്ണും മനുഷ്യനും തമ്മിലുള്ള സന്തുലിതമായ ബന്ധത്തെ തകര്‍ക്കുകയും ആ ജനനതളുടെ പാരമ്പര്യങ്ങളെയും സംസ്ക്കാരങ്ങളെയും ഇല്ലായ്മ ചെയ്യുകയും ആ ജനതയെ സ്വന്തം മണ്ണില്‍ നിന്ന് തുരത്തുകയും ചെയ്യുന്ന ഉന്മൂലന പ്രക്രിയയ്ക്കു മുന്നില്‍ കാഴ്ചക്കാരായും നിസ്സംഗരായും നില്‍ക്കാന്‍ മനുഷ്യനാവില്ല; പ്രത്യേകിച്ച് സഭയ്ക്ക് എന്ന് പാപ്പാ വ്യക്തമാക്കി.