നീതിമാനായ വി. യൗസേപ്പിന്റെ പക്വതയാർന്ന സ്നേഹത്തെക്കുറിച്ച് പാപ്പാ

ഡിസംബർ ഒന്നിന്, ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുദര്‍ശനത്തിൽ വി. പത്രോസിന്റെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ഹാളിൽ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരെയും സന്ദർശകരെയും അഭിവാദ്യം ചെയ്തു. വി. യൗസേപ്പിതാവിന് പ്രതിഷ്ഠിതമായ വർഷാചരണം അതിന്റെ സമാപനത്തോട് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ, യേശുവിന്റെ വളർത്തുപിതാവായ ആ വിശുദ്ധനെ അധികരിച്ച് പാപ്പാ ഇക്കഴിഞ്ഞ നവംബർ 17 -ന് തുടക്കം കുറിച്ച പ്രബോധന പരമ്പര തുടർന്നു.

നീതീമാൻ, മറിയത്തിന്റെ പ്രതിശ്രുത വരൻ എന്നീ വി. യൗസേപ്പിന്റെ വിശേഷണങ്ങൾ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്റെ മുഖ്യപ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു: “വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള പരിചിന്തന പ്രയാണം നമുക്കു തുടരാം. യൗസേപ്പ് ‘നീതിമാനും’ ‘മറിയത്തിന്റെ വാഗ്ദത്ത വരനും’ ആയിരിക്കുന്നത് എങ്ങിനെയെന്ന് കൂടുതൽ ആഴത്തിൽ മനനം ചെയ്യാനും അങ്ങനെ വിവാഹനിശ്ചയം കഴിഞ്ഞ എല്ലാ ദമ്പതികൾക്കും നവദമ്പതികൾക്കും ഒരു സന്ദേശം നൽകാനും ഞാൻ ആഗ്രഹിക്കുന്നു. ജോസഫുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ ‘അപ്പോക്രിഫൽ’ (apocryphal) അതായത്, സഭയുടെ അംഗീകാരമില്ലാത്തതും വിവിധയിടങ്ങളിൽ കലകളെയും ഭക്താനുഷ്ഠാനങ്ങളെയും സ്വാധീനിച്ചിട്ടുള്ളതുമായ, അകാനോനിക സുവിശേഷ വിവരണങ്ങളാൽ സമൃദ്ധമാണ്.”

ക്രിസ്തീയ വിശ്വാസത്തിനും ജീവിതത്തിനും അവിഭാജ്യമായവ പ്രദാനം ചെയ്യുന്ന കനോനികമായ സുവിശേഷാഖ്യാന വിടവുകൾ നികത്താനുള്ള അഭിവാഞ്ചയോട് പ്രത്യുത്തരിക്കുന്നവയാണ് ഈ രചനകൾ. വേദപുസ്തകത്തിലില്ലാത്ത ഈ കൃതികൾ അക്കാലഘട്ടത്തിലെ ക്രൈസ്തവഭക്തി പ്രചരിപ്പിച്ചിരുന്ന വിവരണങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.