മികച്ച ഹൃദയം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമെന്ന് മാര്‍പാപ്പ

അസാധാരണ അവസ്ഥകളോടു നൂതനവും വ്യത്യസ്തവുമായ രീതിയില്‍ പ്രത്യുത്തരിക്കുന്നതിന് സമൂഹത്തിന്റെ മുറിവുകളും സജീവമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ രചനാത്മക കരങ്ങളും കാണാന്‍ അറിയുന്ന ഒരു ഹൃദയം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് മാര്‍പാപ്പ. പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങളോട് രചനാത്മകമായി സഹകരിക്കുന്ന റോം രൂപതയിലെ വിശ്വാസികളുടെ ഒരു സംഘടനായ ”വിശുദ്ധ പത്രോസിന്റെ വലയം” എന്നു വിവര്‍ത്തനം ചെയ്യാവുന്ന ”ചീര്‍കൊളൊ ദി സാന്‍ പീയെത്രൊ”യുടെ (Circolo di San Pietro) നൂറോളം പ്രതിനിധികളെ അഭിസംബോധന ചെയ്യവേയാണ് പാപ്പാ ഇക്കാര്യംപറഞ്ഞത്.

ഈ സംഘടനയുടെ മുദ്രാവാക്യത്തില്‍ അടങ്ങിയ മൂന്നു വാക്കുകള്‍ അതായത്, പ്രാര്‍ത്ഥന – പ്രവര്‍ത്തനം – ത്യാഗം എന്നീ പദങ്ങള്‍ ഈ സംഘടനയുടെ ജീവിതം അധിഷ്ഠിതമായിരിക്കുന്ന മൂന്നു തത്വങ്ങളാണെന്ന് പാപ്പാ പറഞ്ഞു. ഇവയില്‍ പ്രാര്‍ത്ഥനയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം കൂടിക്കാഴ്ച വേളയില്‍ പരിചിന്തനം ചെയ്തതിനെപ്പറ്റി സൂചിപ്പിച്ച പാപ്പാ ഇത്തവണ ഊന്നല്‍ നല്‍കിയത് പ്രവര്‍ത്തനത്തിനാണ്.

കോവിഡ്-19 മഹാമാരിയുടേതായ ഈ കാലഘട്ടത്തില്‍ ഉപവിപ്രവര്‍ത്തനത്തിന്റെ രീതിയെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ ഈ സംഘടന ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി. ദരിദ്രര്‍ക്ക് ഹൃദയം നല്‍കലാണ് കാരുണ്യപ്രവര്‍ത്തനാനുഭവം എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഭൗമിക ദാരിദ്ര്യം, മാനവിക ദാരിദ്ര്യം, സാമൂഹ്യ ദാരിദ്ര്യം എന്നിവ ഇന്ന് കാണപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ആദ്യം ചെയ്യേണ്ടത് ദാരിദ്ര്യത്തിന്റെ നൂതനരൂപങ്ങള്‍ ഏവയെന്ന് തിരിച്ചറിയുകയാണെന്ന് പറഞ്ഞു. ഹൃദയനയനങ്ങള്‍ കൊണ്ടു നോക്കി അവയെ തിരിച്ചറിയുക നമ്മുടെ ദൗത്യമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

അപരന്റെ ജീവിതം ഹൃദയത്തില്‍ പേറണമെങ്കില്‍ മനുഷ്യന്റെ മുറിവുകളെ ഹൃദയം കൊണ്ട് നോക്കാന്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. നാം വസിക്കുന്നിടത്തെ ദാരിദ്ര്യം എന്താണെന്ന് ഒരിക്കല്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ വേണ്ടത് കരങ്ങളുടെ സര്‍ഗ്ഗഭാവനയാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.