ജീവിതത്തിൽ ദൈവത്തിന്റെ സ്വരമാധുര്യം ശ്രവിക്കുന്നവരാകണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ജർമ്മനിയിൽ നിന്ന് റോമിലേക്ക് എക്യുമെനിക്കൽ തീർത്ഥാടനത്തിനായി എത്തിയ ഒരു കൂട്ടം യുവ ലൂഥറൻ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പാ.
ജർമ്മനിയിൽ നിന്നുള്ള അഞ്ഞൂറോളം യുവ ലൂഥറൻ തീർത്ഥാടകരുടെ സംഘം ഒക്ടോബര്‍ ഇരുപത്തഞ്ചാം തിയതി എത്തിയപ്പോൾ പാപ്പാ അവരെ സ്വാഗതം ചെയ്തു. പാപ്പായെ അവർ ഗാനങ്ങൾ ആലപിച്ചുകൊണ്ട് സ്വീകരിച്ചു. ‘ഒരുമിച്ചായിരിക്കുക നല്ലതാണ്’ എന്ന പ്രമേയത്തോടെ അവർ എല്ലാവരും റോമിലേക്ക് തീർത്ഥാടകരായി വന്നതിന് തന്‍റെ സന്തോഷവും നന്ദിയും പാപ്പാ പ്രകടിപ്പിച്ചു.
ആദരണിയമായ വാക്കുകളിൽ ആശംസകൾ അർപ്പിച്ച ലാൻടെസ്ബിഷോഫ് ക്രാമർ എന്ന വ്യക്തിക്ക് നന്ദി പറയുകയും ഈ കൂടികാഴ്ച്ചയുടെ ആരംഭത്തിൽ അവർ ആലപിച്ച സംഘ ഗാനത്തെ അഭിനന്ദിച്ചുകൊണ്ടുമാണ് പാപ്പാ ആരംഭിച്ചത്. “ഒരു ഗായക സംഘത്തിൽ ആരും തനിച്ച് പാടുന്നില്ല എന്നും പരസ്പരം കേൾക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഈ ശ്രവണം സഭയെ ശ്രവിക്കുന്നതിനും നമ്മെ സംലഭ്യരാക്കും. ഈ ‘ശ്രവിക്കലിനെ’ നാം സിനഡൽ പ്രക്രിയയിലൂടെ വീണ്ടും അഭ്യസിച്ചു കൊണ്ടിരിക്കുകയാണ്.” – പാപ്പാ കൂട്ടിച്ചേർത്തു.