ഇറാഖില്‍, വിശ്വാസികള്‍ക്കു മദ്ധ്യേയുള്ള സാഹോദര്യത്തില്‍ ഇതര മതനേതാക്കളുമൊത്ത് മറ്റൊരു ചുവട് മുന്നോട്ടുവയ്ക്കുമെന്ന് മാര്‍പാപ്പാ. ബുധനാഴ്ച വത്തിക്കാനില്‍ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്റെ അവസാനത്തിലാണ് ഫ്രാന്‍സിസ് പാപ്പാ, താന്‍ ഇറാഖിലേക്ക് വെള്ളിയാഴ്ച ആരംഭിക്കുന്ന ത്രിദിന ഇടയസന്ദര്‍ശനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത്.
താന്‍ നടത്താന്‍ പോകുന്നത് മൂന്നു ദിവസത്തെ തീര്‍ത്ഥാടനമാണെന്നും ഏറെ പീഢിപ്പിക്കപ്പെട്ട ആ ജനതയെ, അബ്രഹാമിന്റെ മണ്ണില്‍ രക്തസാക്ഷിയായ സഭയെ, സന്ദര്‍ശിക്കണമെന്നത് തന്റെ ദീര്‍ഘനാളായുള്ള അഭിലാഷമാണെന്നും പാപ്പാ വെളിപ്പെടുത്തി. ഈ അപ്പസ്‌തോലികയാത്ര മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നതിനും പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥനാസഹായം പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇറാഖിലെ ജനത പാപ്പാസന്ദര്‍ശനം പാര്‍ത്തിരിക്കയാണെന്ന് അനുസ്മരിച്ച പാപ്പാ, ആ ജനത വി. ജോണ്‍പോള്‍ രണ്ടാമൻ മാര്‍പാപ്പായെ അന്നാട്ടില്‍ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ആ സന്ദര്‍ശനം നടക്കാതെപോയെന്നും അവരെ വീണ്ടും ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്താനകില്ലെന്നും പറഞ്ഞു. ഇറാഖിന്റെ മണ്ണില്‍ പാദമൂന്നുന്ന ആദ്യത്തെ പാപ്പായായിരിക്കും അദ്ദേഹം. മാര്‍ച്ച് 5 മുതൽ 8 വരെയാണ് പാപ്പായുടെ ഇറാഖ് സന്ദര്‍ശനം.