വിശ്വാസ വെളിച്ചത്താല്‍ സ്‌നേഹം സംക്രമിപ്പിക്കാന്‍ കഴിയട്ടെയെന്ന് മാര്‍പാപ്പ

നിസ്സംഗത, ചൂഷണം, പ്രത്യേക താല്‍പര്യങ്ങള്‍ എന്നിവയേക്കാള്‍ പങ്കാളിത്തം, പരിചരണം, ഉദാരത എന്നിവയ്ക്ക് പ്രചോദനമേകുന്ന നല്ല നയങ്ങളും സാമൂഹിക സംഘടനാ സംവിധാനങ്ങളും രൂപകല്‍പന ചെയ്യുന്നതിന് നാം അടിയന്തിരമായി പ്രവര്‍ത്തിക്കേണ്ടയിരിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ. ഫ്രാന്‍സിസ് പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം.

ആമുഖം

പ്രിയ സഹോദരീ-സഹോദരന്മാരേ, ശുഭദിനം !

പകര്‍ച്ചവ്യാധി എടുത്തുകാട്ടുന്നതും സുവ്യക്തമാക്കുന്നതുമായ ഒരു അസ്വാസ്ഥ്യത്താല്‍ വലയുന്ന ലോകത്തെ എങ്ങനെ സുഖപ്പെടുത്താമെന്നതിനെക്കുറിച്ച് ഇക്കഴിഞ്ഞ ആഴ്ചകളില്‍ സുവിശേഷത്തിന്റെ വെളിച്ചത്തില്‍ നമ്മങ്ങള്‍ ഒത്തൊരുമിച്ചു ചിന്തിക്കുകയുണ്ടായി. അസ്വാസ്ഥ്യം ഉണ്ടായിരുന്നു: എന്നാല്‍ മഹാമാരി അത് കൂടുതല്‍ എടുത്തുകാട്ടി, അനാവൃതമാക്കി. മാനവാന്തസ്സും പൊതുനന്മയും പരിപോഷിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമായ, ഔന്നത്യം, ഐക്യദാര്‍ഢ്യം, അധീനാവകാശ സംരക്ഷണതത്വം എന്നിവയുടേതായ വഴികളിലൂടെയാണ് നമ്മള്‍ സഞ്ചരിച്ചത്.

യേശു ശിഷ്യരെന്ന നിലയില്‍ പാവങ്ങളുടെ പക്ഷം ചേര്‍ന്നും വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തിയും പൊതുഭവന പരിപാലനത്തിലൂടെയും അവിടത്തെ കാല്പാടുകള്‍ പിന്‍ചെല്ലാന്‍ നമ്മള്‍ തീരുമനിച്ചു. നമ്മെ ദോഷകരമായി ബാധിച്ചിരിക്കുന്ന പകര്‍ച്ചവ്യാധിക്കിടയില്‍ നമ്മള്‍ സഭയുടെ സാമൂഹ്യപ്രബോധനത്തില്‍ അടിയുറച്ചു നില്‍ക്കുകയും വിശ്വാസം, പ്രത്യാശ, ഉപവി എന്നിവയാല്‍ നയിക്കപ്പെടാന്‍ നാം സ്വയം അനുവദിക്കുകയും ചെയ്തു. വലിയ സ്വപ്നം കാണുന്നവരും ഭിന്നിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്ന നീചത്വത്തിനു മുന്നില്‍ സ്തംഭിച്ചു നില്‍ക്കാത്തവരും നൂതനവും മെച്ചപ്പെട്ടതുമായ ഒരു ലോകത്തിന്റെ നിര്‍മ്മിതിക്ക് പ്രചോദനം പകരുന്നവരുമായ പരിവര്‍ത്തന പ്രവര്‍ത്തകരാകുന്നതിനുള്ള ശക്തമായ ഒരു സഹായം നാം ഇവിടെ കണ്ടെത്തി.

യേശുവേകുന്ന സൗഖ്യപ്രദായക മാതൃക

നമ്മുടെ ഈ യാത്ര ഈ പ്രബോധന പരമ്പരയോടെ അവസാനിക്കരുത്. മറിച്ച്, ലോകത്തെ രക്ഷിക്കുകയും സൗഖ്യപ്പെടുത്തുകയും ചെയ്യുന്ന ”യേശുവില്‍ നയനങ്ങളൂന്നി” (ഹെബ്രായര്‍ 12,2) ഒത്തൊരുമിച്ചു നിരന്തരം മുന്നേറാന്‍ നമുക്കു സാധിക്കണം. സുവിശേഷം വെളിപ്പെടുത്തുന്നതുപോലെ, യേശു എല്ലാത്തരം രോഗികളെയും സുഖപ്പെടുത്തി (മത്തായി 9:35), അവിടന്ന് അന്ധര്‍ക്ക് കാഴ്ച നല്‍കി, മൂകര്‍ക്ക് സംസാരശക്തിയും, ബധിരര്‍ക്കു കേള്‍വിയും അവിടന്നു പ്രദാനം ചെയ്തു. ശാരീരികരോഗങ്ങളും ബലഹീനതകളും സുഖപ്പെടുത്തിയപ്പോള്‍, അവിടുന്ന്, പാപങ്ങള്‍ ക്ഷമിച്ചുകൊണ്ട്, യേശു എന്നും പൊറുക്കുന്നു, ആത്മാവിനെയും സുഖപ്പെടുത്തി, അതുപോലെ തന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള ‘സാമൂഹിക വേദനകളും’ അവിടന്ന് സൗഖ്യമാക്കി. (കത്തോലിക്കാ സഭയുടെ മതബോധനം, 1421). സകല സൃഷ്ടികളെയും നവീകരിക്കുകയും അനുരഞ്ജനപ്പെടുത്തുകയും ചെയ്യുന്ന യേശു, അവിടന്നു ചെയ്തതു പോലെ സ്‌നേഹിക്കാനും സൗഖ്യമാക്കാനും, വംശ, ഭാഷ, രാഷ്ട്ര ഭേദമന്യേ എല്ലാവരെയും പരിചരിക്കാനും ആവശ്യമായ ദാനങ്ങള്‍ നമുക്കേകുന്നു.

സൃഷ്ടികള്‍ സ്രഷ്ടാവിനെക്കുറിച്ചോതുന്നു

യഥാര്‍ത്ഥത്തില്‍ ഇത് സാക്ഷാത്കൃതമാകേണ്ടതിന്, ഓരോ മനുഷ്യന്റെയും എല്ലാ സൃഷ്ടികളുടെയും സൗന്ദര്യത്തെക്കുറിച്ച് നമ്മള്‍ ധ്യാനിക്കുകയും ആ മനോഹാരിതയെ വിലമതിക്കുകയും വേണം. നാം ദൈവത്തിന്റെ ഹൃദയത്തില്‍ ഗര്‍ഭം ധരിക്കപ്പെട്ടിരിക്കുന്നു. (എഫെസോസ് 1: 3-5). ‘നമ്മില്‍ ഓരോരുത്തരും ദൈവത്തിന്റെ ചിന്തയുടെ ഫലമാണ്. നാം ഉണ്ടായിരിക്കണമെന്ന് ദൈവം തിരുമനസ്സായി, നാം ഓരോരുത്തരും സ്‌നേഹിക്കപ്പെടുന്നു, ഓരോവ്യക്തിയും ആവശ്യമുള്ളവനാണ്’. കൂടാതെ, എല്ലാ സൃഷ്ടികള്‍ക്കും സ്രഷ്ടാവായ ദൈവത്തെക്കുറിച്ച് നമ്മോട് എന്തെങ്കിലും പറയാനുണ്ട് (ചാക്രിക ലേഖനം ഘമൗറമീേ ശെ ‘, 69. 239). ഈ സത്യം തിരിച്ചറിയുകയും എല്ലാ വ്യക്തികളുമായും എല്ലാ സൃഷ്ടികളുമായും ഉള്ള നമ്മുടെ സാര്‍വത്രിക കൂട്ടായ്മയുടെതായ ഉറ്റ ബന്ധങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്യുന്നത്, ‘ഉദാരവും ആര്‍ദ്രഭരിതവുമായ പരിചരണം’ സജീവമാക്കിത്തീര്‍ക്കുന്നു (ശയശറ.220). ദരിദ്രരും കഷ്ടപ്പെടുന്നവരുമായ നമ്മുടെ സഹോദരീസഹോദരന്മാരില്‍ സന്നിഹിതനായ ക്രിസ്തുവിനെ തിരിച്ചറിയാനും അവരെ കണ്ടുമുട്ടാനും അവരുടെ നിലവിളിയും ഭൂമിയുടെ രോദനവും കേള്‍ക്കാനും ഇത് സഹായിക്കുന്നു (രള.ശയശറ., 49).

പുതിയ വഴിയും ആത്മദാനവും

നൂതനമായൊരു മാര്‍ഗ്ഗം നമ്മോടാവശ്യപ്പെടുന്ന (ശയശറ., 53), ഈ നിലവിളിയുടെ ഫലമായ ആന്തരികമായൊരു പ്രചോദനത്താല്‍ നമുക്ക് നമ്മുടെ സിദ്ധികളും കഴിവുകളുമായുള്ള ബന്ധങ്ങളെ ശുദ്ധീകരിക്കുന്നതിന് സംഭാവന ചെയ്യാന്‍ സാധിക്കും (രള. ശയശറ., 19). സമൂഹത്തെ പുനരുജ്ജീവിപ്പിക്കാനും ‘സാധരണത്വം’ എന്ന് പറപ്പെടുന്നതിലേക്ക് മടങ്ങാതിരിക്കാനും അതു വഴി നമുക്കു സാധിക്കും. കാരണം ഈ സാധാരണത്വം ആതുരമാണ്. ഈ സാധാരണത്വം അനീതികള്‍, അസമത്വങ്ങള്‍, പാരിസ്ഥിതിക തകര്‍ച്ച എന്നിവയാല്‍ രോഗിഗ്രസ്തമായിരുന്നു. നാം വിളിക്കപ്പെട്ടിരിക്കുന്ന സാധാരണ നില ആകട്ടെ ദൈവരാജ്യമാണ്.

അവിടെ ‘അന്ധര്‍ കാഴ്ച വീണ്ടെടുക്കുന്നു, മുടന്തര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധീകരിക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍ക്കുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു’ (മത്താ 11: 5 ). ദൈവരാജ്യത്തിന്റെ സ്വാഭാവികതയില്‍ എല്ലാവര്‍ക്കു അപ്പം ലഭിക്കുന്നു, അത് ബാക്കിയാവുന്നു. സാമൂഹിക സംവിധാനത്തിന്റെ അടിത്തറ സംഭാവനചെയ്യുന്നതിലും, പങ്കുവയ്ക്കുന്നതിലും, വിതരണത്തിലും ആയിരിക്കും. അല്ലാതെ കൈവശപ്പെടുത്തുകയും ഒഴിവാക്കുകയും, സമാഹരിക്കുകയും ചെയ്യുന്നതിലല്ല (മത്താ 14: 13-21). ഒരു സമൂഹത്തെ, ഒരു കുടുംബത്തെ, ഒരു പ്രദേശത്തെ, ഒരു നഗരത്തെ, മുന്നോട്ടു നയിക്കുന്നത് ദാനം നല്കലല്ല മറിച്ച് ഹൃദയത്തില്‍ നിന്നു പുറപ്പെടുന്ന ആത്മദാനമാണ്. അത് സ്വാര്‍ത്ഥതയിലും സ്വന്തമാക്കാനുള്ള തത്രപ്പാടിലും നിന്ന് അകലുന്ന ഒരു പ്രക്രിയയാണ്. ക്രൈസ്തവികമായ ഈ ചെയ്തി യാന്ത്രികമല്ല പ്രത്യുത മാനുഷികമാണ്.

മാനവ-സാമൂഹ്യ-സാമ്പത്തികങ്ങളായ വന്‍ വൈറസുകള്‍ക്കും മരുന്നു കണ്ടെത്തണം

ഒരു ചെറിയ വൈറസ് ആഴത്തിലുള്ള മുറിവുകള്‍ ഏല്പിക്കുന്നത് തുടരുകയും നമ്മുടെ ശാരീരികവും സാമൂഹികവും ആത്മീയവുമായ ബലഹീനതയെ വെളിപ്പെടുത്തുകയും ചെയ്യുന്നു. ലോകത്ത് വാഴുന്ന വലിയ അസമത്വം അത് തുറന്നുകാട്ടി: അവസരം, വിഭവങ്ങള്‍, ആരോഗ്യ പരിരക്ഷ, സാങ്കേതികവിദ്യ, തുടങ്ങിയവയുടെതായ അസമത്വം. ഈ അനീതികള്‍ സ്വാഭാവികമോ ഒഴിവാക്കാവുന്നതൊ അല്ല. അവ മനുഷ്യ സൃഷ്ടിയാണ്, അവ ആഴമേറിയ മൂല്യങ്ങളില്‍ നിന്ന് വേര്‍പെടുത്തിയ ഒരു വളര്‍ച്ചാ മാതൃകയില്‍ നിന്നുദ്ഭൂതമായവയാണ്. ഇത് പലരുടെയും പ്രതീക്ഷകളെ ഊതിക്കെടുത്തുകയും അനിശ്ചിതത്വവും ദുരിതവും വര്‍ദ്ധമാനമാക്കുകയും ചെയ്തു. ഇക്കാരണത്താല്‍, മഹാമാരിയില്‍ നിന്ന് കരകയറാന്‍, നമ്മള്‍, കൊറോണ വൈറസിന് മാത്രമല്ല, മാനവ-സാമൂഹ്യ-സാമ്പത്തികങ്ങളായ വന്‍ വൈറസുകള്‍ക്കും ചികിത്സ കണ്ടെത്തണം. തീര്‍ച്ചയായും, അനീതിപരവും അസ്ഥിരവുമായ ഒരു വികസനം അടിത്തറയായുള്ള ഒരു സമ്പദ്ഘടനാ മാതൃക നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കാനാകില്ല. ചില വ്യാജ പ്രവാചകന്മാര്‍ ഒരിക്കലും സഫലമാകാത്ത ”അപ്രതീക്ഷിത ഫലങ്ങള്‍” വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അങ്ങനെ ചെയ്യാനാകില്ല, അങ്ങനെ കാത്തിരിക്കയുമരുത്.

നിസ്സംഗത, ചൂഷണം, പ്രത്യേക താല്‍പ്പര്യങ്ങള്‍ എന്നിവയേക്കാള്‍ പങ്കാളിത്തം, പരിചരണം, ഉദാരത എന്നിവയ്ക്ക് പ്രചോദനമേകുന്ന നല്ല നയങ്ങളും സാമൂഹിക സംഘടനാ സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യുന്നതിനും നാം അടിയന്തിരമായി പ്രവര്‍ത്തിക്കേണ്ടയിരിക്കുന്നു. ആര്‍ദ്രതയോടെ നമുക്കു മുന്നേറാം. പിന്തുണയ്ക്കുന്നതും നീതിയുക്തവുമായ ഒരു സമൂഹം ആരോഗ്യകരമായ ഒരു സമൂഹമാണ്. ”പിമ്പന്മാരെ” ”മുമ്പന്മാരായി” കണക്കാക്കുന്ന, പങ്കാളിത്തസ്വഭാവമുള്ള ഒരു സമൂഹം കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നു. വൈവിധ്യത്തെ ആദരിക്കുന്ന ഒരു സമൂഹം ഏത് തരത്തിലുള്ള വൈറസിനെയുംകാള്‍ പ്രതിരോധശക്തി ഉള്ളതായിരിക്കും.

പരിശുദ്ധ മറിയത്തിന് സമര്‍പ്പിതം രോഗശാന്തി യാത്ര

ഈ രോഗശാന്തി യാത്രയെ നമുക്ക് ആരോഗ്യനാഥയായ കന്യകാമറിയത്തിന്റെ സംരക്ഷണയ്ക്ക് ഭരമേല്പിക്കാം. സ്വന്തം ഉദരത്തില്‍ യേശുവിനെ സംവഹിച്ച അവള്‍ ആത്മവിശ്വാസമുള്ളവരായിരിക്കാന്‍ നമ്മെ സഹായിക്കട്ടെ. നമ്മുടെ ഇടയിലേക്കു വന്നുകൊണ്ട് ക്രിസ്തു ഈ ലോകത്തില്‍ ഉദ്ഘാടനം ചെയ്ത ദൈവരാജ്യത്തിനു വേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ പരിശുദ്ധാരൂപിയുടെ പ്രചോദനത്താല്‍ നമുക്കു സാധിക്കും. ഇരുളില്‍ വെളിച്ചത്തിന്റെയും നിരവധിയായ അന്യായങ്ങള്‍ക്കിടയില്‍ നീതിയുടെയും, അനേകമായ സന്താപങ്ങള്‍ക്കു മദ്ധ്യേ സന്തോഷത്തിന്റെയും രോഗങ്ങള്‍ക്കും മരണങ്ങള്‍ക്കുമിടയില്‍ സൗഖ്യത്തിന്റെയും രക്ഷയുടെയും വിദ്വേഷത്തിനിടയില്‍ ആര്‍ദ്രതയുടെയും രാജ്യമാണിത്. വിശ്വാസ വെളിച്ചത്തില്‍ സ്‌നേഹം സംക്രമിപ്പിക്കാനും പ്രത്യാശ ആഗോളവത്ക്കരിക്കാനും ദൈവം നമ്മെ പ്രാപ്തരാക്കട്ടെ. നന്ദി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.