ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 85-ാംജന്മദിനം. ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് പാപ്പായ്ക്ക് പ്രാർത്ഥനകളും ആശംസകളുമായി എത്തുന്നത്.
1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ മാരിയോ ഹൊസെയുടെയും റിജീന സിവോരിയുടെയും മകനായി ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദപഠനവും പൂര്‍ത്തിയാക്കി.
1969 ഡിസംബര്‍ 13-ാം തിയതിയാണ് ഹോര്‍ഹെ മാരിയോ ബര്‍ഗോളിയോ അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസില്‍ പൗരോഹിത്യം സ്വീകരിച്ചത്. ഈശോസഭയില്‍ ആദ്യകാല അജപാലന ശുശ്രൂഷയും സന്യാസ സമര്‍പ്പണവും ജീവിച്ച ഫാദര്‍ ബര്‍ഗോളിയോ 1973 -ല്‍ ഈശോസഭയുടെ അര്‍ജന്‍റീനയിലെ പ്രൊവിഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. 1979 വരെ തല്‍സ്ഥാനത്തു തുടര്‍ന്നു. 1992 -ല്‍ അദ്ദേഹം ബ്യൂനസ് ഐരസ് അതിരുപതയുടെ സഹായമെത്രാനായും, തുടര്‍ന്ന് 1998 -ല്‍ മെത്രാപ്പോലീത്തയായും നിയമിതനായി. ബ്യൂനസ് ഐരസ് അതിരൂപതാദ്ധ്യക്ഷനായി പ്രവര്‍ത്തിക്കവെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ആര്‍ച്ചുബിഷപ്പ് ബര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.
2013-ല്‍ ബെനഡിക്ട് 16 -ാമന്‍ പാപ്പാ ഫെബ്രുവരി 28 -ന് സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് 13 -ന് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ പാപ്പാ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈശോസഭയില്‍ നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും മാത്രമല്ല, യൂറോപ്പിനു പുറത്തു നിന്നുമുള്ള ആദ്യത്തെ സഭാതലവനാണ് ഫ്രാന്‍സിസ് പാപ്പാ.