ഉദാരതയും സമത്വവും വിവേചിച്ചറിയാന്‍ സ്‌കൂളുകള്‍ കുട്ടികളെ പ്രാപ്തരാക്കണം: മാര്‍പാപ്പ

ഉദാരത, സമത്വം തുടങ്ങിയ മൂല്യങ്ങള്‍ എന്തെന്ന് വിവേചിച്ചറിയാനും അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് കഴിയണമെന്ന് നിര്‍ദ്ദേശിച്ച് ഫ്രാന്‍സിസ് പാപ്പാ. ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ജെസ്യൂട്ട് സ്‌കൂളുകളുടെ ലാറ്റിന്‍ അമേരിക്കന്‍ ഫെഡറേഷന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം സൂചിപ്പിച്ചത്.

സ്വന്തം മുറിവുകള്‍ മാത്രമല്ല, മറ്റുള്ളവരുടെ മുറിവുകളും വേദനകളും തന്റേതു കൂടിയായി പരിഗണിക്കാന്‍ കുട്ടികളെ പഠിപ്പിക്കാന്‍ കത്തോലിക്കാ സ്‌കൂളുകള്‍ ശ്രമിക്കണമെന്നും കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കാന്‍ അവരെ പ്രാപ്തരാക്കണമെന്നും ഏറ്റവും പ്രധാനമായി സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പല അസമത്വങ്ങള്‍ക്കെതിരേയും പ്രതികരിക്കാനും അവയെ വിമര്‍ശിക്കാനും ശേഷിയുള്ളവരാക്കണമെന്നും പാപ്പാ പറഞ്ഞു.

പുറത്തേയ്ക്കിറങ്ങാനും മറ്റ് സൃഷ്ടജാലങ്ങളേയും പരിഗണിക്കാനും സ്‌നേഹിക്കാനും എളിയവരേയും പാവപ്പെട്ടവരേയും കരുണയോടെ വീക്ഷിക്കാനും സഹായം വാഗ്ദാനം ചെയ്യാനും വിദ്യാര്‍ത്ഥികളെ അവരുടെ വിദ്യാഭ്യാസത്തിലൂടെ പ്രാപ്തരാക്കാന്‍ കത്തോലിക്കാ സ്‌കൂളുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും പാപ്പാ സന്ദേശത്തില്‍ സൂചിപ്പിച്ചു. “അപരനു വേണ്ടി, ആവശ്യക്കാരനു വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമാകുന്നതെന്നും കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുന്നതെന്നും ചെറുപ്പം മുതലേ കുട്ടികളെ പരിശീലിപ്പിക്കുക” – പാപ്പാ പറഞ്ഞു. 2001-ല്‍ ആരംഭിച്ച ഫെഡറേഷന്റെ കീഴില്‍ ഇപ്പോള്‍ 19 രാജ്യങ്ങളിലായി 92 സ്‌കൂളുകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.