ഫ്രാന്‍സിസ് പാപ്പ ആദ്യമായി യുഎഇയിലേക്ക്. 2019 ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെ പാപ്പ സന്ദര്‍ശനം നടത്തും. ഇതു സംബന്ധിച്ച വിവരങ്ങൾ വത്തിക്കാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
വിദേശകാര്യ വകുപ്പ് മന്ത്രി ഷെയിഖ് അബ്ദുള്ള ബിന്‍ സായിദും സംഘവും നേരത്തെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ യുഎഇയിലേക്ക് ക്ഷണിച്ചിരിന്നു. പാപ്പ യുഎഇ സന്ദര്‍ശിക്കുമെന്ന വാര്‍ത്തയെ അദ്ദേഹം സ്വാഗതം ചെയ്തു. പാപ്പയുടെ സന്ദര്‍ശനം മതേതര സംവാദങ്ങള്‍ക്ക് സഹായിക്കുമെന്നും വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ വസിക്കുന്ന രാജ്യമാണ് യുഎഇ. ക്രൈസ്തവ വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിനായി ഇവിടെ സര്‍ക്കാര്‍ തന്നെ പല സ്ഥലങ്ങളിലും ദേവാലയങ്ങള്‍ക്കുള്ള സ്ഥലം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 2007 മുതല്‍ വത്തിക്കാനും യുഎഇയും തമ്മില്‍ നയതന്ത്ര ബന്ധമുണ്ട്. 2010-ല്‍ യുഎഇ ആദ്യത്തെ വനിതാ അംബാസിഡറെ വത്തിക്കാനില്‍ നിയമിച്ചിരിന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജോലി സംബന്ധമായി യുഎഇയില്‍ വന്ന് വസിക്കുന്ന ലക്ഷക്കണക്കിനു ക്രൈസ്തവ വിശ്വാസികള്‍ക്ക് സന്തോഷവും, ഊര്‍ജവും പകരുന്നതാണ് മാര്‍പാപ്പ യുഎഇ സന്ദര്‍ശനത്തിന്റെ വാര്‍ത്ത.