മസ്തിഷ്‌കം, കൈകള്‍, ഹൃദയം എന്നിവയെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പലയിടത്തും സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടക്കുന്നതിനാലും വിദ്യാര്‍ത്ഥികളെല്ലാം വീടുകളില്‍ മാത്രമായി സമയം ചിലവഴിക്കുന്നതിനാലും ബന്ധങ്ങള്‍ക്കും സാമൂഹികവളര്‍ച്ചയ്ക്കും ഭംഗം വരാതിരിക്കാന്‍ മസ്തിഷ്‌കവും കൈകളും ഹൃദയവും ഉപയോഗിച്ച് വേണ്ടവിധത്തില്‍ ബന്ധങ്ങളും സാമൂഹികജീവിതവും മികവോടെ മുമ്പോട്ടു കൊണ്ടുപോകാന്‍ പരിശ്രമിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

നോര്‍ത്ത് ഇറ്റാലിയന്‍ ടൗണിലുള്ള അംബ്രോസോളി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും തന്നെ സന്ദര്‍ശിക്കാനെത്തിയ അവസരത്തിലാണ് പാപ്പാ ഇക്കാര്യം അവരെ ഓര്‍മ്മിപ്പിച്ചത്.

“മുതിര്‍ന്നവരുടെ പൂര്‍ണ്ണ പിന്തുണയുണ്ടെങ്കില്‍ മികച്ച ഫലം കൊയ്യാനുള്ള കഴിവും താല്‍പര്യവും ഇന്നത്തെ യുവതലമുറയ്ക്കുണ്ട്. പഠനജീവിതത്തില്‍ പഠനവും പ്രവൃത്തിയും അഥവാ മസ്തിഷ്‌കവും കൈകളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ ഹൃദയത്തിന് പ്രാധാന്യം കുറവാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയാണ്. കാരണം, ഒരാള്‍ ചിന്തിക്കുന്നത് അയാള്‍ക്ക് അനുഭവപ്പെടുന്നതും അയാള്‍ പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങളാണ്. ഒരാള്‍ അനുഭവിക്കുന്നത് അയാള്‍ ചിന്തിക്കുകയും പ്രവൃത്തിയ്ക്കുകയും ചെയ്യുന്ന കാര്യങ്ങളാണ്. അതുപോലെ തന്നെ ഒരാള്‍ ചെയ്യുന്നത് അയാള്‍ അനുഭവിക്കുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങളാണ്. അതുകൊണ്ട് മസ്തിഷവും കൈകളും ഹൃദയവും പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസം കൊണ്ട് സാധിക്കണം. അതായത്, ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഹൃദയത്തിന്റെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാവണം. എങ്കില്‍ മാത്രമേ ജീവിതവിജയമുണ്ടാവൂ. നമ്മുടെ ജീവിതവും കഴിവുകളും കൊണ്ട് മറ്റുള്ളവര്‍ക്കും ഉപകാരമുണ്ടാവൂ” – പാപ്പാ വിശദമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.