ഇടവകകള്‍ സേവനത്തിന്റെ വിദ്യാലയങ്ങളാകണമെന്ന് മാര്‍പാപ്പ

ക്ലേശം നിറഞ്ഞുകവിയുന്ന സ്ഥലങ്ങളില്‍ ആശ്വാസത്തിന്റെ സാന്നിധ്യമാകാന്‍ ധീരമായ ചുവടുകള്‍ കൈക്കൊള്ളണമെന്ന് ഇറ്റലിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന മെത്രാന്മാരുടെ യോഗത്തിന് ആശംസ അര്‍പ്പിച്ച അവസരത്തില്‍ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ക്രൈസ്തവജീവിതത്തിനായുള്ള പരിശീലനകേന്ദ്രങ്ങളായും മറ്റുള്ളവരുടെ സേവനവിദ്യാലയങ്ങളായും ഇടവകകള്‍ മാറണമെന്നു നിര്‍ദ്ദേശിച്ച പാപ്പാ, അത്തരത്തില്‍ വിനയവും ആര്‍ദ്രതയും പ്രകാശിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു.

യേശുവുമായുള്ള കൂടിക്കാഴ്ചയിലെ സ്‌നേഹം വീണ്ടും കണ്ടെത്താന്‍ ജനങ്ങളെ സഹായിക്കുന്നതിന് പദ്ധതികളും നിലപാടുകളും സൃഷ്ടിക്കാന്‍ മെത്രാന്മാരെ ഈ സമ്മേളനം സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച പാപ്പാ, മെത്രാന്മാരുടെ ഈ സംരംഭത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് തന്റെ സന്ദേശം ഉപസംഹരിച്ചത്. ജനസംഖ്യ കുറയല്‍, പാര്‍ശ്വവല്‍ക്കരണം, സാമ്പത്തിക പ്രതിസന്ധി എന്നിവ നേരിടുന്ന പ്രദേശങ്ങളില്‍ തങ്ങളുടെ അജപാലന പരിചരണം പുനരുജ്ജീവിപ്പിക്കാനുള്ള വഴികള്‍ തേടിയുള്ള സംരംഭത്തിന്റെ ഭാഗമായി ബെനെവന്തോ എന്ന നഗരത്തില്‍ ഏകദേശം ഇരുപത് മെത്രന്മാരാണ് സമ്മേളിച്ചത്.

കൂട്ടായ്മയും സാഹോദര്യവും വീണ്ടും കണ്ടെത്താനും വെല്ലുവിളികളെ ഒരുമിച്ചു നേരിടാനും ഈ കൂടിക്കാഴ്ച്ച മെത്രാന്മാരെ സഹായിക്കുമെന്ന് പാപ്പാ വ്യക്തമാക്കി. നമ്മുടെ ഈ കാലത്തെ അടയാളപ്പെടുത്തുന്ന ബുദ്ധിമുട്ടുകള്‍, വ്യക്തിമാഹാത്മ്യം, ഉദാസീനത എന്നിവ നിങ്ങളെ തളര്‍ത്താന്‍ അനുവദിക്കരുത് എന്നും പാപ്പാ അവരെ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.