ഫ്രാന്‍സിസ് പാപ്പായുടെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ഇന്ന്

ഫ്രാൻസിസ് പാപ്പായുടെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ്ണ ജൂബിലി ഇന്ന്. ഡിസംബർ 17 – നു പാപ്പായുടെ എൺപത്തിമൂന്നാം പിറന്നാളും.

1969 ഡിസംബര്‍ 13-ാο തീയതിയാണ് ഹോര്‍ഹെ മാരിയോ ബര്‍ഗോളിയോ അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസില്‍ പൗരോഹിത്യം സ്വീകരിച്ചത്. ഈശോ സഭയില്‍ ആദ്യകാല അജപാലന ശുശ്രൂഷയും സന്യാസ സമര്‍പ്പണവും ജീവിച്ച ഫാദര്‍ ബര്‍ഗോളിയോ 1973-ല്‍ ഈശോ സഭയുടെ അര്‍ജന്‍റീനയിലെ പ്രൊവിഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. 1979 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1992-ല്‍ അദ്ദേഹം ബ്യൂനസ് ഐരസ് അതിരൂപതയുടെ സഹായമെത്രാനായും തുടര്‍ന്ന് 1998-ല്‍ മെത്രാപ്പോലീത്തയായും നിയമിതനായി. ബ്യൂനസ് ഐരസ് അതിരൂപതാദ്ധ്യക്ഷനായി പ്രവര്‍ത്തിക്കവെ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായാണ് ആര്‍ച്ചുബിഷപ്പ് ബര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

അര്‍ജന്‍റീനയുടെ ആഭ്യന്തരവിപ്ലവ കാലത്ത് സഭയെ നേരായ വഴിയില്‍ നയിച്ച അജപാലകനാണ് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ. പൊതുജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വാധീനവും പ്രീതിയും നിലനിൽക്കേ വിപ്ലവനേതാക്കള്‍ക്ക് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ ഒരു രാഷ്ട്രീയ ശത്രുവും ഭീഷണിയുമായിരുന്നു.

2013-ല്‍ ബെനഡിക്ട് 16- Ɔമന്‍ പാപ്പാ ഫെബ്രുവരി 28-ന് സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് 13-ന് കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ പാപ്പാ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഈശോ സഭയില്‍നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും മാത്രമല്ല, യൂറോപ്പിനു പുറത്തുനിന്നുമുള്ള (Non european) ആദ്യത്തെ സഭാതലവനാണ് ഫ്രാന്‍സിസ് പാപ്പാ.

പാവങ്ങളുടെ പക്ഷംചേരുന്ന പാപ്പായെ  മാര്‍ക്സിസ്റ്റ് അനുഭാവിയായും, വിമോചന ദൈവശാസ്ത്രത്തിന്‍റെ മൗലികവാദിയായും ചിത്രീകരിക്കാറുണ്ടെങ്കിലും സഭാ പ്രബോധനങ്ങളിലും സുവിശേഷമൂല്യങ്ങളിലും അടിയുറച്ച നിലപാടുകളുള്ള പാരമ്പര്യവാദിയാണ് പാപ്പായെന്നതാണ്  സത്യം. എന്നാല്‍ ക്രിസ്തുവിന്‍റെ സഭ നവീകരിക്കപ്പെടുകയും സുവിശേഷമൂല്യങ്ങളിലും ക്രിസ്ത്വാനുകരണത്തിലും അടിസ്ഥാനപരമായി നവോത്കരിക്കപ്പെടുകയും വേണമെന്നത് പാപ്പായുടെ പക്വമാര്‍ന്ന ഓരോ ചുവടുവയ്പ്പിലും പ്രബോധനങ്ങളിലും നവീകരണ പദ്ധതികളിലും കാണാവുന്നതാണ്. ലാളിത്യമുള്ള ജീവിത ശൈലികൊണ്ടും, ദൈവിക കാരുണ്യത്തിന്‍റെ പ്രയോക്താവെന്ന നിലയിലും ലോകത്തുള്ള വിശ്വാസികളുടെ മാത്രമല്ല, സാധാരണക്കാരായ ജനകോടികളുടെ മനസ്സിലും ക്രിസ്തുസ്നേഹത്തിന്‍റെ മുദ്ര പതിപ്പിക്കുവാനും സകലര്‍ക്കും സ്നേഹമുള്ള സഹോദരനും പിതാവുമാകുവാനും പാപ്പായ്ക്ക് സാധിക്കുന്നു.