പരസ്പരം തെറ്റുകൾ ഉണ്ടാകുമ്പോൾ പരദൂഷണം അല്ല, മറിച്ച് സാഹോദര്യ തുല്യമായ തിരുത്തലുകൾ ആണ് ആവശ്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച്ച നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം ഓർമ്മിപ്പിച്ചത്.
“ഒരു സഹോദരിയുടെയോ സഹോദരന്റെയോ തെറ്റോ കുറവോ കാണുമ്പോൾ സാധാരണയായി നമ്മൾ ആദ്യം ചെയ്യുന്നത് അവരെക്കുറിച്ച് പരദൂഷണം പറയുക എന്നതാണ്. എന്നാൽ, ഇങ്ങനെ നാം പറയുന്ന പരദൂഷണങ്ങൾ സമൂഹത്തിന്റെ ഹൃദയത്തെ അടയ്ക്കുകയും സഭയുടെ ഐക്യത്തെ തകർക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ മോശം കാര്യങ്ങൾ എപ്പോഴും പറയാൻ പ്രേരണ നൽകുന്നത് പിശാചാണ്. കാരണം സഭയെ വേർപെടുത്താൻ ശ്രമിക്കുന്ന കാര്യങ്ങൾ സൃഷ്ടിക്കുന്നതും സമൂഹത്തിൽ ഐക്യം വളരുവാൻ അനുവദിക്കാത്തതുമായ നുണയനാണ് അവൻ. സഹോദരീ സഹോദരന്മാരേ, പരദൂഷണം പറയാതിരിക്കാൻ ശ്രമിക്കാം. അത് കോവിഡിനേക്കാൾ മോശമായ ഒരു പകർച്ചവ്യാധിയാണ്.” -സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ തീർത്ഥാടകരോട് പാപ്പാ പറഞ്ഞു.
വീണ്ടെടുക്കലിന്റെ മനോഭാവമാണ് യേശു നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. യേശു അങ്ങനെയാണ് ഓരോ മനുഷ്യനെയും അവരുടെ കുറവുകൾ നോക്കാതെ വീണ്ടെടുത്തത്. ദൈവത്തിന്റെ മുൻപിൽ തനിച്ചായിരിക്കുന്നതിലൂടെ മാത്രമേ, ഒരുവന് അവന്റെ കുറവുകളെക്കുറിച്ചുള്ള ബോധ്യം ഉണ്ടാവുകയുള്ളു. പാപ്പാ ഓർമ്മിപ്പിച്ചു.