പാരാളിംമ്പിക് താരങ്ങളേയും ഭൂകമ്പത്തിന് ഇരകളായവരേയും അനുസ്മരിച്ച് മാര്‍പാപ്പ

ശാരീരിക വൈകല്യമുള്ളവര്‍ക്കായുള്ള പാരാളിംമ്പിക് കായിക മാമാങ്കത്തിന് ജപ്പാനിലെ ടോക്കിയോയില്‍ ചൊവ്വാഴ്ച (24/08/21) കൊടിയേറിയത് പാപ്പാ അനുസ്മരിച്ചു. ഈ പാരാളിമ്പിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങള്‍ക്കും അഭിവാദ്യമര്‍പ്പിച്ച പാപ്പാ, അവര്‍ പ്രത്യാശയുടെയും ധീരതയുടെയും സാക്ഷ്യം ഏവര്‍ക്കും പ്രദാനം ചെയ്യുന്നുവെന്നും ശ്ലാഘിച്ചു. മറികടക്കാനാവാത്തതെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യുന്നതിന് കായികപ്രതിബദ്ധത എപ്രകാരം സഹായിക്കുമെന്ന് അവര്‍ കാണിച്ചുതരുന്നുവെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഇറ്റലിയില്‍ 5 വര്‍ഷം മുമ്പ് 24 ആഗസ്റ്റിന് ഭൂകമ്പം ഉണ്ടായ പ്രദേശമായ മോന്തെഗാല്ലൊയില്‍ നിന്നെത്തിയിരുന്നവരെ അഭിവാദ്യം ചെയ്ത പാപ്പാ ആ ഭൂകമ്പത്തിന്റെ കഠിനമായ പ്രത്യാഘാതങ്ങള്‍ അനുഭവിച്ച അക്കൂമൊളി, അമത്രീച്ചെ എന്നീ മദ്ധ്യ ഇറ്റലിയിലെ പ്രദേശങ്ങളിലെ ജനങ്ങളെയും അനുസ്മരിച്ചു. പ്രതീക്ഷയോടും ധൈര്യത്തോടും മുന്നോട്ട് പോകാന്‍ പാപ്പാ അവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.