സഭകളുമായുള്ള ഐക്യശ്രമങ്ങള്‍ ഐച്ഛികമല്ല: പാപ്പാ ഫ്രാന്‍സിസ്

ഇതര ക്രൈസ്തവ സഭകളുമായുള്ള ഐക്യത്തിനുള്ള ശ്രമം ഐച്ഛികമല്ലെന്നും, അതിനെ ലാഘവത്തോടെ കാണരുതെന്നും ഫ്രാന്‍സിസ് പാപ്പാ. ഇന്നു മുതല്‍ 25 വെള്ളിയാഴ്ച വരെയാണ് ക്രൈസ്തവസഭകള്‍ സംയുക്തമായി ലോകമെമ്പാടും സഭൈക്യവാരം ആചരിക്കുന്നത്.

ഇന്നു പ്രാദേശിക സമയം വൈകുന്നേരം 5.30-ന് റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോസ്ലീഹായുടെ ബസിലിക്കയില്‍ നടത്തപ്പെടുന്ന സായാഹ്നപ്രാര്‍ത്ഥനയോടെ ക്രൈസ്തവൈക്യവാരത്തിന് തുടക്കം കുറിക്കും. “സത്യമായും നീതി പ്രവര്‍ത്തിക്കുക,” എന്ന നിയമാവര്‍ത്തന ഗ്രന്ഥത്തിലെ സന്ദേശവുമായിട്ടാണ് സഭകളുടെ കൂട്ടായ്മ സഭൈക്യവാരം ആഹ്വാനംചെയ്തിരിക്കുന്നത്.

“എല്ലാവരും ഒന്നാകുന്നതിന്…” (യോഹ. 17, 21) എന്നുള്ള ക്രിസ്തുവിന്‍റെ ആഹ്വാനം ഹൃദയത്തിലേറ്റി, സകല ക്രൈസ്തവരും തിരിച്ചുവരുവാനും, ഏകകുടുംബമായി ജീവിക്കുവാനുമുള്ള ശ്രമമാണ് ഈ പ്രാര്‍ത്ഥനാവാരം. അനുവര്‍ഷം വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളിനോട് അനുബന്ധിച്ച്, (ജനുവരി 25) നടത്തുന്ന ഈ ആചരണത്തിലൂടെ നീതിയുടെ വഴികളിലും, പാവങ്ങളോടുള്ള പ്രതിബദ്ധതയിലും സഭകള്‍ വളര്‍ന്ന് യഥാര്‍ത്ഥത്തില്‍ സ്ഥായീഭാവമുള്ളതും, ഉചിതവും, ഫലവത്തുമായ ക്രൈസ്തവൈക്യം ലോകത്ത് വളര്‍ത്തിയെടുക്കാനാണ് സഭകളുടെ കൂട്ടായ്മ പരിശ്രമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.