മൂന്ന് അഫ്ഗാൻ ക്രൈസ്തവ കുടുംബങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്‌ച നടത്തി

അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ മൂന്ന് ക്രൈസ്തവ കുടുംബങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. മൂന്നു കുടുംബങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്ത ഏഴ് പേർ ഉൾപ്പെടെ 14 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വത്തിക്കാൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥന കൊണ്ടു മാത്രമേ അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ എന്ന് പാപ്പാ ഈ കൂടിക്കാഴ്ചയിൽ പറഞ്ഞു.

“പ്രാർത്ഥനയിലൂടെ മാത്രമേ ആ രാജ്യത്തെ രക്തസാക്ഷികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും അവരുടെ വീടുകളിലേക്ക് മടങ്ങാനും സമാധാനത്തിലും സുരക്ഷിതത്വത്തിലും പരസ്പര ബഹുമാനത്തോടെയും ജീവിക്കുവാനും കഴിയുകയുള്ളൂ” – പാപ്പാ മുന്നറിയിപ്പ് നൽകി.

വിവിധങ്ങളായ ആക്രമണങ്ങളിൽ അഫ്ഗാനിസ്ഥാനിൽ മരണമടഞ്ഞവർക്കായി പ്രാർത്ഥിക്കുകയും പരിക്കേറ്റവരെ ദൈവകരങ്ങളിലേക്ക് സമർപ്പിക്കുകയും ചെയ്ത പാപ്പാ, രാജ്യത്തെക്കുറിച്ചുള്ള വലിയ ഉത്കണ്ഠയും പ്രകടിപ്പിച്ചു. ഒപ്പം അഭയാർത്ഥികളായി എത്തുന്നവരെ സഹായിക്കാൻ സ്വയം സമർപ്പിക്കുന്നവർക്ക് പാപ്പാ നന്ദി പറയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.