കാലാവസ്ഥാ പ്രവര്‍ത്തകന്‍ മൈക്കിള്‍ ഹദ്ദാദിനെ അനുഗ്രഹിച്ച് മാര്‍പാപ്പ

ജെറ്റ് അപകടത്തില്‍പെട്ട് ആറാം വയസില്‍ അരയ്ക്കു താഴെ തളര്‍ന്നുപോയ വ്യക്തിയാണ് മൈക്കിള്‍ ഹദ്ദാദ്. എന്നാല്‍, തന്റെ ഇനിയുള്ള ജീവിതം വ്യക്തമായ ലക്ഷ്യങ്ങളോടെ ജീവിച്ചുതീര്‍ക്കുക എന്ന സ്വപ്‌നത്തെ അയാള്‍ കൂടെക്കൂട്ടി. ലബനന്‍ സ്വദേശിയായ അദ്ദേഹം പിന്നീട് ഒരു പ്രൊഫഷണല്‍ അത്‌ലറ്റായി മാറി. 2016 മുതല്‍ യുഎന്‍ -ന്റെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളുടെ പ്രാദേശികതലത്തിലുള്ള ഗുഡ്‌വില്‍ അംബാസഡറുമായി.

ബുധനാഴ്ച പൊതുകൂടിക്കാഴ്ചയുടെ സമയത്താണ് ഹദ്ദാദ് പാപ്പായെ നേരില്‍ കണ്ടത്. പാപ്പാ ഹദ്ദാദിന്റെ ശിരസ്സില്‍ കൈകള്‍ വച്ച് അനുഗ്രഹിക്കുകയും ചെയ്തു. ആര്‍ട്ടിക് മേഖലയിലൂടെ 100 കിലോമീറ്റര്‍ സഞ്ചരിക്കുക എന്ന തന്റെ അടുത്ത ഉദ്യമത്തിന് പാപ്പാ നല്‍കിയ ആശീര്‍വ്വാദത്തെ നിറഞ്ഞ സന്തോഷത്തോടെയാണ് ഹദ്ദാദ് സ്വീകരിച്ചതും.

“പരിശുദ്ധ പിതാവിനോട് ഞാന്‍ എന്റെ ലക്ഷ്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ കരങ്ങള്‍ എന്റെ ശിരസ്സില്‍ വച്ചു. ഭൂമിയ്ക്കും പരിസ്ഥിതിയ്ക്കും നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ച് മനുഷ്യര്‍ക്ക് സന്ദേശം നല്‍കുക എന്നതാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു: നോര്‍ത്ത് പോളായ ആര്‍ട്ടിക്കില്‍ വച്ച് തനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന്. ഇപ്പോള്‍ എന്റെ ലക്ഷ്യത്തിലേയ്ക്ക് നീങ്ങാന്‍ പാപ്പായും ഒപ്പമുണ്ടെന്ന തോന്നലുണ്ട്” – ഹദ്ദാദ് മാധ്യമങ്ങളോട് പറഞ്ഞു.

മലകയറ്റം, ആകാശയാത്ര, മാരത്തണുകള്‍ തുടങ്ങി കായികമായ പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുകൊണ്ട് കാലാവസ്ഥാ-പ്രകൃതിസംരക്ഷണ പാഠങ്ങളും സന്ദേശങ്ങളും നല്‍കിക്കൊണ്ടിരിക്കുകയാണ് ഹദ്ദാദ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.