2010 -ൽ ബാഗ്ദാദിൽ നടന്ന ഭീകരാക്രമണത്തിൽ 48 പേർ രക്തസാക്ഷിത്വം വരിച്ച ഔർ ലേഡി ഓഫ് സാൽവേഷൻ കത്തീഡ്രലിൽ കത്തോലിക്കാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് പാപ്പാ. മാർച്ച് അഞ്ചിനായിരുന്നു സന്ദർശനം നടത്തിയത്. വർഷങ്ങളായി പ്രതികൂലസാഹചര്യങ്ങളിൽ കൂടി കടന്നുപോകുമ്പോഴും ക്രിസ്തുവിനോടുള്ള വിശ്വസ്ത സാക്ഷ്യം വഹിക്കുന്ന വിശ്വാസികളെ പാപ്പാ പ്രശംസിച്ചു.
“പ്രതികൂലസാഹചര്യങ്ങളിൽ പോലും പക്വതയുള്ള നിങ്ങളുടെ സാക്ഷ്യം രക്തസാക്ഷികളുടെ രക്തത്താൽ ശക്തിപ്പെടുകയും കർത്താവിന്റെ മഹത്വം പ്രഖ്യാപിക്കുന്നതിനും ഈ ജനങ്ങളുടെ ആത്മാവ് നമ്മുടെ രക്ഷകനായ ദൈവത്തിൽ സന്തോഷിക്കുന്നതിനും വേണ്ടി ഇറാഖിലും അതിനപ്പുറത്തും എക്കാലവും തിളക്കമാർന്ന ഒരു വെളിച്ചമായിരിക്കട്ടെ” – പാപ്പാ പറഞ്ഞു.
മൂന്നു ദിവസത്തിനുള്ളിൽ 900 മൈൽ സഞ്ചരിച്ച് രാഷ്ട്രീയനേതാക്കൾ, പ്രമുഖ മുസ്ലിം പുരോഹിതന്മാർ, ക്രിസ്ത്യൻ സമുദായങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇത്രയും വർഷങ്ങളായി രക്തസാക്ഷിത്വം വരിച്ചുകൊണ്ടിരിക്കുന്ന ഒരു ദേശത്തോടുള്ള കടമയായിട്ടാണ് ഈ സന്ദർശനത്തെ കാണുന്നതെന്ന് പാപ്പാ അറിയിച്ചു.