അപ്പസ്‌തോലിക ദൗത്യം തുടരുക: ഈശോസഭാ വൈദികരോട് പാപ്പാ

തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന അപ്പസ്‌തോലിക ദൗത്യം തുടരാന്‍ ഈശോസഭാ വൈദികരെ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. സെപ്റ്റംബര്‍ 12 -ന് വൈകുന്നേരം സ്ലൊവാക്കിയയിലെ നൂണ്‍ഷ്യേച്ചറില്‍ വച്ച് ഈശോസഭാ വൈദികരുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍, തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന അപ്പസ്‌തോലിക ദൗത്യം ധൈര്യപൂര്‍വ്വം തുടരാന്‍ പാപ്പാ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരെ പൂര്‍ണ്ണമായും ഒഴിവാക്കി നടത്തിയ ഈ കൂടിച്ചേരലില്‍, സ്ലൊവാക്കിയയിലെ ആകെയുള്ള 80 ഈശോസഭാ വൈദികരില്‍ 53 പേരും സന്നിഹിതരായിരുന്നു. തന്റെ സംഭാഷണത്തിനിടെ വിദ്യാഭ്യാസരംഗത്തും പരിശീലനരംഗത്തും അവര്‍ നല്‍കിവരുന്ന സേവനങ്ങളെ എടുത്തുപറഞ്ഞ പാപ്പാ, രാജ്യത്ത് ഈശോസഭാ വൈദികരുടെ മേല്‍നോട്ടത്തിലുള്ള ദൈവശാസ്ത്ര വിദ്യാകേന്ദ്രത്തെയും രണ്ട് ധ്യാനകേന്ദ്രങ്ങളെയും പ്രത്യേകം പരാമര്‍ശിച്ചു. സ്ലൊവാക്കിയയിലെ കടുത്ത കമ്മ്യൂണിസ്‌റ് ഭരണകൂടത്തിന്‍ കീഴിലും ഈശോസഭാ വൈദികര്‍ തങ്ങളുടെ സേവനം നിർത്തിവച്ചിരുന്നില്ല.

പൗരോഹിത്യ ദൈവവിളിയുടെ എണ്ണത്തില്‍ കുറവും മതേതരവത്ക്കരണവും കോവിഡ് മഹാമാരിയും ചേര്‍ന്ന് ബുദ്ധിമുട്ടേറിയ ഈ സമയത്ത് പാപ്പായുടെ ഈ സൗഹൃദസംഭാഷണവും പിന്തുണയും തങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കിയെന്നും ഏതാണ്ട് ഒന്നര മണിക്കൂറോളം നീണ്ട സംഭാഷണങ്ങള്‍ക്കിടെ പാപ്പാ ഉന്മേഷവാനായി കാണപ്പെട്ടുവെന്നും മീറ്റിംഗില്‍ സംബന്ധിച്ച വത്തിക്കാന്‍ റേഡിയോ, വത്തിക്കാന്‍ വെബ് എന്നിവയുടെ സ്ലൊവാക്കിയന്‍ ഭാഷാ വിഭാഗത്തിന്റെ തലവന്‍ ഫാ. യോസഫ് ബാര്‍ത്ത്‌കോവ്യാക് പറഞ്ഞു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.